നിലമ്പൂര്‍: കനത്ത മഴയിലും നിലമ്പൂരില്‍ പോളിങിന് കുറവില്ല. രണ്ട് മണിക്ക് ശേഷം ലഭ്യമായ കണക്കു പ്രകാരം പോളിങ് 49 ശതമാനമാണ്. രാവിലെ മുതല്‍ ബൂത്തുകളിലെല്ലാം സ്ത്രീകളടക്കമുള്ള വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്.
തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. പത്ത് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു.
ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ 2021 ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കു കൂട്ടലിലാണ് മുന്നണികള്‍.
അതിനിടെ ചുങ്കത്തറ കുറുമ്പലണ്ടോട് സ്‌കൂളിലെ ബൂത്തില്‍ ചെറിയ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിന് പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘര്‍ഷം.
ഇതേച്ചൊല്ലി എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.