മസ്‌കറ്റ്: 2028 മുതല്‍ ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഒമാന്‍. തീരുമാനം നടപ്പായാല്‍ അപ്രകാരം ചെയ്യുന്ന ആദ്യത്തെ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും.
42,000 റിയാലില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്ന് അഞ്ച് ശതമാനം നികുതി ഈടാക്കാനാണ് തീരുമാനം. ഇത് ഏറ്റവും ഉയര്‍ന്ന വരുമാനക്കാരായ ഒരു ശതമാനമാളുകളെ ലക്ഷ്യം വച്ചാണെന്ന് സര്‍ക്കാര്‍ മാധ്യമമായ ഒമാനി ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
പൊതു സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ക്കും അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ഒമാന്‍ സാമ്പത്തിക കാര്യ മന്ത്രി സെയ്ദ് ബിന്‍ മുഹമ്മദ് അല്‍ സഖ്രി പറഞ്ഞു.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) ആറ് അംഗ രാജ്യങ്ങളും വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് ഒമാന്റെ പുതിയ തീരുമാനം.
സമ്പന്നരായ വ്യക്തികള്‍ ഗള്‍ഫിലേക്ക് കൂടുതലായി കുടിയേറുന്ന സാഹചര്യത്തില്‍ പ്രാദേശിക മത്സര ശേഷിയില്‍ വിട്ടുവീഴ്ച ചെയ്യാതെ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനുള്ള ഒമാന്റെ തീരുമാനം പ്രധാനപ്പെട്ടതാണെന്ന് അബുദാബി കൊമേഴ്സ്യല്‍ ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റായ മോണിക്ക മാലിക് പറഞ്ഞു.
ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള ആഗോള ആവശ്യം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഒടുവില്‍ ആദായ നികുതി ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അന്താരാഷ്ട്ര നാണയ നിധി ഇതിനകം സൂചന നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.