കോവിഡിനെക്കാള്‍ മാരകം; മരണ നിരക്ക് 75 ശതമാനം: ആശങ്കയേറ്റി ചൈനയില്‍ കണ്ടെത്തിയത് 22 വൈറസുകള്‍

കോവിഡിനെക്കാള്‍ മാരകം; മരണ നിരക്ക് 75 ശതമാനം:  ആശങ്കയേറ്റി ചൈനയില്‍ കണ്ടെത്തിയത് 22 വൈറസുകള്‍

ബീജിങ്: കോവിഡിനെക്കാള്‍ മാരകമായ പകര്‍ച്ച വ്യാധികള്‍ ലോകത്തിന് ഭീഷണയായേക്കാം എന്ന മുന്നറിയിപ്പുമായി ചൈനീസ് ഗവേഷകര്‍. ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന 22 പുതിയ വൈറസുകളെ വവ്വാലുകളില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 75 ശതമാനമാണ് മരണ നിരക്ക്.

മനുഷ്യനെന്ന പോലെ മൃഗങ്ങള്‍ക്കും ഈ വൈറസുകള്‍ ഭീഷണിയായേക്കുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. യുനാന്‍ പ്രവിശ്യയില്‍ നിന്ന് 2017 നും 2021 നും ഇടയില്‍ ശേഖരിച്ച 142 വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

ഇവയുടെ വൃക്ക കോശങ്ങളിലാണ് വൈറസുകള്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് വൈറസുകള്‍ മാരകമായ നിപ്പ, ഹെന്ദ്ര വൈറസുകളുമായി ജനിതകപരമായി അടുത്ത ബന്ധമുള്ളവയാണ്.

കൃഷിയിടത്തിനടുത്ത് കഴിയുന്ന പഴംതീനി വവ്വാലുകളിലാണ് പുതുതായി തിരിച്ചറിഞ്ഞവയില്‍ രണ്ട് വൈറസുകളെ കണ്ടെത്തിയത്. അതിനാല്‍ തന്നെ ഈ വവ്വാലുകളുടെ മൂത്രം തോട്ടങ്ങളിലെയും മറ്റും പഴങ്ങള്‍ മലിനമാക്കാനും അങ്ങനെ രോഗം വ്യാപിക്കാനും ഇടയാക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വവ്വാലുകള്‍ കടിക്കാത്തിനാല്‍ മനുഷ്യര്‍ ഇത്തരം പഴങ്ങള്‍ കഴിക്കുകയും രോഗം വ്യാപിക്കുകയും ചെയ്യും. ഈ വൈറസുകള്‍ ശരീത്തിനുള്ളില്‍ കടന്നാല്‍ മാരകമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും മസ്തിഷ്‌ക വീക്കത്തിനും ഇടയാക്കിയേക്കും.

കാലാവസ്ഥാ വ്യതിയാനം, വന നശീകരണം, നഗര വ്യാപനം തുടങ്ങിയവ മൂലം വന്യജീവികളും മനുഷ്യരും കൂടുതല്‍ അടുത്തിടപഴകുന്നുണ്ട്. ഇത് സാര്‍സ്, എബോള, കോവിഡ് എന്നീ മാരക പകര്‍ച്ച വ്യാധികള്‍ വ്യാപിക്കാന്‍ ഇടയായതു പോലെ പുതിയ വൈറസുകള്‍ മനുഷ്യനിലേക്ക് വ്യാപിക്കാന്‍ കൂടുതല്‍ സാധ്യത നല്‍കുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

വൃക്ക കോശങ്ങളിലാണ് വൈറസുകള്‍ കണ്ടെത്തിയതെന്നതിനാല്‍ വവ്വാലുകളുടെ മൂത്രത്തിലൂടെ വൈറസ് വ്യാപിക്കാനുളള സാധ്യത വളരെ കൂടുതലാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഈ വൈറസുകള്‍ മനുഷ്യരിലോ മൃഗങ്ങളിലോ ഇതുവരെ ബാധിച്ചതായി റിപ്പോര്‍ട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.