കൊച്ചി: കേരളത്തിലെ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് സുവര്‍ണാവസരം. രാജ്യത്തെ പ്രമുഖ നിര്‍മാണ കമ്പനികള്‍ നിങ്ങളെ തേടുന്നു. മറ്റ് സംസ്ഥാനങ്ങളിലുള്ള സ്വകാര്യ കമ്പനികള്‍ കേരളത്തിലെ വിദ്യാര്‍ഥികളെ നേരിട്ട് നിയമിക്കാന്‍ താല്‍പര്യം അറിയിച്ചു.
സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ഒപ്പം മികച്ച പ്രായോഗിക പരിചയവും നേടിയവരെയാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. സാങ്കേതിക വിദഗ്ദ്ധരെയും ആവശ്യമുണ്ട്.
ഒഡിഷ ആസ്ഥാനമായ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, ബഹുരാഷ്ട്ര കമ്പനിയായ റെഞ്ച് സൊലൂഷന്‍, ബംഗളൂരു ആസ്ഥാനമായ സാല്‍മണ്‍ ലീപ്പ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളില്‍ താല്‍പര്യം കാണിച്ചു വന്നിരിക്കുന്നത്.
ഇരുന്നൂറിലധികം എന്‍ജിനീയര്‍മാരെയും രണ്ടായിരത്തില്‍പ്പരം ടെക്‌നീഷ്യന്മാരെയുമാണ് ആദ്യ ഘട്ടത്തില്‍ വേണ്ടി വരിക. കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് കൈവന്നിരിക്കുന്ന അംഗീകാരത്തിന്റെ തെളിവാണിതെന്നും വിലയിരുത്തപ്പെടുന്നു.
സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനെയാണ് (ഐഐഐസി) ഇവര്‍ സമീപിച്ചത്. എന്‍ജിനീയര്‍മാര്‍ക്ക് തൊഴില്‍ ലഭ്യതാ ക്ഷമത വളര്‍ത്താന്‍ അവിടെ നല്‍കുന്ന പരിശീലനത്തിന്റെ മികവു മനസിലാക്കിയാണിത്.
എന്‍ജിനീയര്‍മാരെയും ടെക്‌നീഷ്യന്മാരെയും തെരഞ്ഞെടുക്കാനും അവര്‍ക്കു നിയമനത്തിന്റെ ഭാഗമായി പരിശീലനം നല്കാനുമുള്ള ചുമതല ഐഐഐസിയെ തന്നെയാണ് ഈ കമ്പനികള്‍ ഏല്‍പിച്ചിട്ടുള്ളത്.
ഐഐഐസിയിലെ 'ഹയര്‍ ട്രെയിന്‍ ഡിപ്ലോയ് പരിശീലന'ത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ബിരുദധാരികള്‍ക്കും ബി ആര്‍ക്ക് പാസായവര്‍ക്കും അപേക്ഷിക്കാം. ഐഐഐസി നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് പരീക്ഷ (ATEiiic), ഗ്രൂപ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവ വിജയിക്കുന്ന ഇരുനൂറ് പേര്‍ക്ക് കമ്പനികളില്‍ ജോലിക്കുള്ള ക്ഷണം ലഭിക്കും.
ഇവര്‍ ആറ് മാസത്തെയോ ഒരു വര്‍ഷത്തെയോ പരിശീലനം ഐഐഐസിയില്‍ പൂര്‍ത്തീകരിക്കണം. പരിശീല ഫീസ് കമ്പനികള്‍ വഹിക്കും. പരിശീലന കാലത്ത് 15,000 രൂപയില്‍ കുറയാത്ത തുക സ്‌റ്റൈപ്പെന്‍ഡ് ലഭിക്കും. തുടര്‍ന്ന് കമ്പനിയുടെ തൊഴിലിടങ്ങളില്‍ വിന്യസിക്കും.
രണ്ട് വര്‍ഷമായി സംസ്ഥാനത്തെ മുന്‍നിര നിര്‍മാണ സ്ഥാപനങ്ങളിലൊന്നായ ഊരാളുങ്കല്‍ സൊസൈറ്റിയും ഐഐഐസി വഴിയാണ് എന്‍ജിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും തെരഞ്ഞെടുക്കുന്നതും പരിശീലനം നല്‍കി നിയമിക്കുന്നതും.
ഇത് കൂടാതെ നിര്‍മ്മാണ രംഗത്തെ പുത്തന്‍ സാധ്യതയായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യവും പരിശീലനവും ഉള്ള ഉദ്യോഗാര്‍ഥികള്‍ക്കും കമ്പനികളില്‍ നിന്നുള്ള ആവശ്യവും നിയമന സാധ്യതയും ഗണ്യമായി ഉയര്‍ന്നിരിക്കുന്നതായി ഐഐഐസി അധികൃതര്‍ വ്യക്തമാക്കി.
ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ സൂപ്പര്‍ വൈസര്‍, കാര്‍പ്പെന്റര്‍, സ്റ്റീല്‍ ഫിറ്റര്‍, മേസണ്‍, സ്‌കഫോള്‍ഡര്‍, സ്‌കഫോള്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ക്ടര്‍, ഫാബ്രിക്കേറ്റര്‍, സ്ട്രക്ചറല്‍ ഫിറ്റര്‍, എംഐജി/എസ്എംഎഡബ്ലിയു വെല്‍ഡര്‍മാര്‍, ഇലക്ട്രീഷ്യന്‍, ഗ്യാസ് കട്ടര്‍, ഗ്രൈന്‍ഡര്‍ എന്നു തുടങ്ങി ഹെല്‍പ്പര്‍ വരെയുള്ളവരെയാണ് ആവശ്യം. വരുംനാളുകളില്‍ ഈ പ്രവണത വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.iiic.ac.in.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.