ഒന്നര നൂറ്റാണ്ടിന് ശേഷം രാജ്യത്തെ വീണ്ടും തിരുഹൃദയത്തിന് പുനപ്രതിഷ്ഠിച്ച് അയര്‍ലണ്ട്

ഒന്നര നൂറ്റാണ്ടിന് ശേഷം രാജ്യത്തെ വീണ്ടും തിരുഹൃദയത്തിന് പുനപ്രതിഷ്ഠിച്ച് അയര്‍ലണ്ട്

നോക്ക്: 152 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ വീണ്ടും തിരുഹൃദയത്തിന് പുനപ്രതിഷ്ഠിച്ച് അയര്‍ലണ്ട്. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായി ആചരിച്ച കഴിഞ്ഞ ഞായറാഴ്ച രാജ്യത്തെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലെ മരിയന്‍ ദേവാലയത്തില്‍ ഐറിഷ് കത്തോലിക്ക സഭയുടെ അധ്യക്ഷനും അര്‍മാഗ് അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ഈമോൺ മാർട്ടിൻ യേശുവിന്റെ തിരുഹൃദയത്തിലേക്ക് അയർലണ്ടിനെ പുനര്‍സമര്‍പ്പിച്ചു. 1873-ല്‍ കാഷെല്‍ & എംലി അതിരൂപതയുടെ അധ്യക്ഷനായിരിന്ന ആർച്ച് ബിഷപ്പ് തോമസ് ക്രോക്കാണ് അയർലണ്ടിനെ അവസാനമായി തിരുഹൃദയത്തിലേക്ക് സമര്‍പ്പണം നടത്തിയത്.

പതിറ്റാണ്ടുകളായി, രാജ്യത്തുടനീളമുള്ള കുടുംബങ്ങളില്‍ തിരുഹൃദയത്തെ ബഹുമാനിക്കുന്നതില്‍ അയര്‍ലണ്ട് വിശ്വസ്തത പുലർത്തിയിരുന്നുവെന്നു ആർച്ച് ബിഷപ്പ് മാർട്ടിൻ അനുസ്മരിച്ചു. വിശ്വാസത്തിനും പ്രത്യാശയ്ക്കും സ്നേഹത്തിനും വേണ്ടി ദൈവത്തെ വളരെയധികം ആവശ്യമുള്ള ഒരു സമയത്താണ് നാം ജീവിക്കുന്നതെന്നു അദേഹം പറഞ്ഞു. ആധുനിക യുഗം വിശ്വാസത്തിനും, കുടുംബങ്ങൾക്കും, മാനവികതയ്ക്കും നിരവധി വെല്ലുവിളികൾ ഉയർത്തുകയാണെന്നും ഇക്കാലഘട്ടത്തില്‍ തിരുഹൃദയ സമര്‍പ്പണത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

തിരുഹൃദയ പുനപ്രതിഷ്ഠയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ലിയോ പതിനാലാമന്‍ പാപ്പ സന്ദേശം കൈമാറിയിരിന്നു. തിരുഹൃദയ പുനപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ രാജ്യത്തു നേരത്തെ തന്നെ ആരംഭിച്ചതാണ്. കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ ആശീര്‍വദിച്ച നാല് തിരുഹൃദയ രൂപങ്ങള്‍ അയർലണ്ടിലെ നാല് സഭാപ്രവിശ്യകളിലേക്കും എത്തിച്ചിരിന്നു. 2025 ജൂബിലി വർഷത്തിൽ തിരുഹൃദയ ഭക്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ രൂപതയില്‍ കൂടിയും ഈ രൂപങ്ങള്‍ കൊണ്ടുപോയിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.