ഇന്ത്യയേയും പാകിസ്ഥാനേയും വ്യാപാര കരാര്‍വച്ച് ഭീഷണിപ്പെടുത്തി: ഹേഗിലെ വാര്‍ത്താ സമ്മേളനത്തിലും അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

ഇന്ത്യയേയും പാകിസ്ഥാനേയും വ്യാപാര കരാര്‍വച്ച് ഭീഷണിപ്പെടുത്തി: ഹേഗിലെ വാര്‍ത്താ സമ്മേളനത്തിലും അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് കാരണമായത് അമേരിക്കയുമായുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ഭീഷണിയാണെന്ന അവകാശവാദവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ചകോടിയുടെ ഭാഗമായി ഹേഗില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പരിഹരിച്ച സംഘര്‍ഷങ്ങളുടെ പട്ടികയില്‍ ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നവും ഉള്‍പ്പെടുത്തി സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ട്രംപിന്റെ ഈ അവകാശ വാദത്തെ ഇന്ത്യ നേരത്തേയും ശക്തമായ ഭാഷയില്‍ നിഷേധിച്ചിരുന്നു. അമേരിക്ക പാകിസ്ഥാനോട് പോരാട്ടം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കാമെങ്കിലും ഇന്ത്യയുമായി അത്തരം ഇടപെടലുകള്‍ നടന്നിട്ടില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. എന്നാല്‍ തന്റെ ഭീഷണിയുടെ ഫലമായാണ് സംഘര്‍ഷം അവസാനിച്ചതെന്ന വാദം ഇപ്പോഴും ഉയര്‍ത്തുകയാണ് അദേഹം.

എല്ലാറ്റിനുമുപരി ഏറ്റവും പ്രധാനം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷമാണ്. ഇത് ഇസ്രായേലിന്റെയും ഇറാന്റെയും കാര്യത്തില്‍ നാം സംസാരിക്കുന്നതുപോലെ ഭാവിയില്‍ ആണവായുധങ്ങള്‍ ഉണ്ടാകുമോ എന്നതല്ല, അവര്‍ക്ക് ഇപ്പോള്‍ തന്നെ ആണവായുധങ്ങള്‍ ഉണ്ട്. വ്യാപാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഫോണ്‍ കോളുകളിലൂടെ താന്‍ ഈ സംഘര്‍ഷം അവസാനിപ്പിച്ചുവെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

ഇന്ത്യയും-പാകിസ്ഥാനും സംഘര്‍ഷം തുടരുകയാണെങ്കില്‍ അമേരിക്കയുമായി വ്യാപാര കരാറുകള്‍ ഉണ്ടാകില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതായും അദേഹം പറഞ്ഞു. നിന്ന് പോരടിച്ചാല്‍ തങ്ങള്‍ വ്യാപാര കരാറിലേര്‍പ്പെടില്ലെന്ന് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും അതിനോട് ഇല്ല...ഇല്ല..., വ്യാപാര കരാര്‍ വേണം എന്ന് പ്രതികരിച്ചുവെന്നും അദേഹം പറഞ്ഞു. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ആസിം മുനീര്‍ തന്റെ ഓഫീസില്‍ കഴിഞ്ഞ ആഴ്ച വന്നിരുന്നു. അയാളുടേത് ശരിക്കും ശ്രദ്ധേയമായ വ്യക്തിത്വമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ഉറ്റ സുഹൃത്താണ്. അദേഹം മഹാനായ വ്യക്തിയാണ്. താന്‍ അവരെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവന്ന് യുക്തിസഹമായി ചിന്തിപ്പിച്ചുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.