മലയാളികള്‍ക്ക് അഭിമാന നിമിഷം; ലിയോ പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച് സുൽത്താൻപേട്ട രൂപതാം​ഗം ആന്റോ അഭിഷേക്

മലയാളികള്‍ക്ക് അഭിമാന നിമിഷം; ലിയോ പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച് സുൽത്താൻപേട്ട രൂപതാം​ഗം ആന്റോ അഭിഷേക്

വത്തിക്കാന്‍ സിറ്റി: ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തിൽ 32 ഡീക്കന്‍മാര്‍ക്ക് തിരുപ്പട്ടം നല്‍കി ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ നടന്ന പാപ്പയുടെ കൈവെപ്പ് ശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചവരിൽ മലയാളിയും. സുല്‍ത്താന്‍പേട്ട രൂപതാംഗമായ ആന്റോ അഭിഷേകിനാണ് അപൂർവ ഭാ​ഗ്യം ലഭിച്ചത്. മലയാളിയായ ആന്റോ അഭിഷേകിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള അജിത്തും ഇന്ത്യയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

സുല്‍ത്താന്‍പേട്ട രൂപതയിലെ സായത്തറ സെന്റ് ജെയിംസ് ഇടവകാംഗമായ ആന്റോ അഭിഷേക് ജോസഫ് ബിയോല – മേരി ദമ്പതികളുടെ മകനാണ്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും ഫിലോസഫി പൂര്‍ത്തീകരിച്ച ആന്റോ തിയോളജി റോമിലെ ഉര്‍ബാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൂര്‍ത്തീകരിച്ചു. 2024ല്‍ ഡീക്കന്‍ പട്ടം സ്വീകരിച്ച അദേഹം ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയിലാണ് കാനോന്‍ നിയമം പഠിച്ചത്.

വചനത്തിലൂടെയും കൂദാശകളിലൂടെയും സ്‌നേഹത്തില്‍ അനുരഞ്ജനപ്പെട്ട ഒരു ലോകത്തെ സൃഷ്ടിക്കുവാന്‍ വൈദികര്‍ക്ക് സാധിക്കണമെന്ന് പാപ്പാ തിരുക്കര്‍മങ്ങൾക്കിടെ നൽകിയ സന്ദേശത്തില്‍ പറഞ്ഞു. യേശുവിന്റെ ഹൃദയത്തില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് നാം ദൈവമക്കളും പരസ്പരം സഹോദരങ്ങളും ആണെന്നുള്ള തിരിച്ചറിവിലേക്ക് കടന്നുവരുവാന്‍ സാധിക്കുന്നതെന്നും പാപ്പ ചൂണ്ടിക്കാണിച്ചു.

ദൈവ ജനത്തിന്റെ സേവനത്തിനായുള്ള സമ്പൂർണ ദാനത്തിലേക്കുള്ള ആഹ്വാനത്തെ പുതുക്കുന്നതാണ് ഇന്നത്തെ തിരുനാളിന്റെ പ്രത്യേകത. ഈ ദൗത്യം പ്രാർത്ഥനയിലാണ് ആരംഭിക്കേണ്ടതെന്നും കർത്താവുമായുള്ള ഐക്യത്തിൽ തുടർന്നുകൊണ്ടുപോകണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കർത്താവ് നമുക്ക് നൽകിയ ഈ കൃപയെ എപ്പോഴും ഓർക്കണമെന്നും അപ്രകാരം മാത്രമേ ക്രിസ്തുവിന്റെ ഹൃദയത്തിലും ജീവിതത്തിലും നമ്മുടെ ഹൃദയങ്ങളെ ഏകീകരിക്കുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.