കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പില്‍ വേ ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്.
ഉച്ചയ്ക്ക് 12 ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ അണക്കെട്ടിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എങ്കിലും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ബന്ധു വീടുകളിലേക്കോ മറ്റോ മാറി താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.
സെക്കന്റില്‍ 2117 ഘനയടി വെള്ളമാണ് തമിഴ്‌നാട് ടണല്‍ മാര്‍ഗം കൊണ്ടു പോകുന്നത്. കനത്ത മഴയെ തുടര്‍ന്ന് 3867 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് സംഭരിക്കാന്‍ കഴിയുക. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.
ഇതേത്തുടര്‍ന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാത്രിയില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാര്‍ നദിയിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.