കൊച്ചി: പേരിന്റെ പേരില്‍ വിവാദമായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള എന്ന സിനിമ കാണാന്‍ ഹൈക്കോടതി. ശനിയാഴ്ച സിനിമ കാണുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തിന് പാലാരിവട്ടം ലാല്‍ മീഡിയയില്‍ ജസ്റ്റിസ് എന്‍. നഗരേഷിന് മുന്‍പാകെ സിനിമ പ്രദര്‍ശിപ്പിക്കും. സിനിമ കണ്ടതിന് ശേഷം ഹര്‍ജികള്‍ അടുത്ത ചൊവ്വാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടുകയാണോയെന്നും 'ജാനകി' എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്നും സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു.
'ജാനകി' എന്ന പേര് സിനിമയുടെ ടൈറ്റിലിലും സംഭാഷണത്തിലും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിന് വ്യക്തമായ കാരണമറിയിക്കാനും ജസ്റ്റിസ് എന്‍. നഗരേഷ് നിര്‍ദേശിച്ചിരുന്നു.
'ജാനകി വേഴ്സസ് സ്റ്റേറ്റ് ഒഫ് കേരള' (ജെ.എസ്.കെ) എന്ന സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പുനപരിശോധനാ സമിതിയും മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
മത, വംശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളും ദൃശ്യങ്ങളും ഒഴിവാക്കണമെന്നാണ് സിനിമാ സര്‍ട്ടിഫിക്കേഷന്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നത്. ഇന്ത്യയില്‍ 80 ശതമാനം പേരുകളും ദൈവങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മാനഭംഗത്തിന് ഇരയായ കഥാപാത്രത്തിനാണ് ജാനകി എന്ന പേരെന്നും ഇത് സംസ്‌കാരത്തിന് എതിരാണെന്നും സെന്‍സര്‍ ബോര്‍ഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഒ.എം. ശാലീന വാദിച്ചു. ജാനകി കുറ്റം ചെയ്തയാളല്ലല്ലോ ഇരയല്ലേയെന്നും പോരാടി ജയിച്ച നായികയല്ലേയെന്നുമാണ് കോടതി പ്രതികരിച്ചത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി നായകനായ 'ജെ.എസ്.കെ' കേസുകള്‍ മൂലം റിലീസ് നീളുകയാണ്. ജൂണ്‍ 23 നാണ് സിനിമ റിലീസ് ചെയ്യേണ്ടിയിരുന്നത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡും റിവൈസിംഗ് കമ്മിറ്റിയും സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.