കൊലപാതകിക്കൊപ്പം ജീവിക്കാനാവില്ലെന്ന് ഭര്‍ത്താവ്; കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

കൊലപാതകിക്കൊപ്പം ജീവിക്കാനാവില്ലെന്ന് ഭര്‍ത്താവ്; കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

കോഴിക്കോട്: പ്രമാദമായ കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭര്‍ത്താവ് നല്‍കിയ വിവാഹമോചന ഹര്‍ജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്.

ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്തിയതിന് ശേഷം ജോളി പൊന്നാമറ്റം ഷാജു സ്‌കറിയയെ വിവാഹം ചെയ്തിരുന്നു. അദേഹം നല്‍കിയ വിവാഹ മോചന ഹര്‍ജിയാണ് കുടുംബകോടതി തീര്‍പ്പാക്കിയത്.

2021 ല്‍ നല്‍കിയ ഹര്‍ജിയില്‍ പല തവണ കേസ് പരിഗണിച്ചിട്ടും എതിര്‍ഭാഗം ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീര്‍പ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു കോടതിയെ സമീപിച്ചത്.

തന്റെ ആദ്യഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസില്‍പ്പെടുത്താന്‍ വ്യാജമൊഴി നല്‍കിയെന്നും ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയ വ്യക്തിക്കൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സ്‌കറിയ ഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. അഡ്വ. ജി. മനോഹര്‍ലാല്‍ മുഖേനയാണ് ഷാജു ഹര്‍ജി നല്‍കിയത്.

കൂടത്തായിയില്‍ 2002 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ ഒരേ കുടുംബത്തിലെ ആറ് പേരെയാണ് ജോളി കൊലപ്പെടുത്തിയത്. റോയ് തോമസിന്റേത് ഉള്‍പ്പടെ ആറ് കൊലപാതകങ്ങളും ജോളിയാണ് നടത്തിയതെന്ന് ജോളിയുടെ മകനും മൂന്നാം സാക്ഷിയുമായ റെമോ റോയ് മൊഴി നല്‍കിയിരുന്നു.

റിട്ടയേര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ ററിട്ടയേര്‍ഡ് അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെയും മരണത്തിനു ശേഷമാണ് 2017 ല്‍ ഷാജുവും ജോളിയും പുനര്‍വിവാഹിതരായത്. സിലിയെയും റോയിയെയും ജോളി വിഷം നല്‍കി കൊല്ലുകയായിരുന്നെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പിതൃ സഹോദര പുത്രനാണ് ഷാജു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.