സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുന്നത് അപൂര്‍വം; അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുന്നത് അപൂര്‍വം; അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുന്നത് അപൂര്‍വമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയാകാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റ അത്തിക്കോട് പൂളക്കാട് എല്‍സിയുടെ മക്കളായ ആല്‍ഫ്രഡ് മാര്‍ട്ടിന്‍ (6), എമില്‍ മരിയ മാര്‍ട്ടിന്‍ (4) എന്നിവരാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അമ്മയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കീ ഓണാക്കുമ്പോള്‍ ഇന്ധനം പമ്പ് ചെയ്യുന്ന മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ (എംപിഎഫ്ഐ) സംവിധാനമുള്ള 2002 മോഡല്‍ കാറാണ് കത്തിയത്. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്കു പെട്രോള്‍ വീണിട്ടുണ്ടാകാം. ഇതേസമയം തന്നെ സ്റ്റാര്‍ട്ടിങ് മോട്ടോറില്‍ സ്പാര്‍ക്കുണ്ടാവുകയും തീ പെട്രോള്‍ ടാങ്കിലേക്ക് പടരുകയും ചെയ്തിട്ടുമുണ്ടാകും എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിഗമനം.

വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. 60 ശതമാനം പൊള്ളലേറ്റ എമില്‍ ഇന്നലെ ഉച്ചയ്ക്ക് 2:25 നും 75 ശതമാനം പൊള്ളലേറ്റ ആല്‍ഫ്രഡ് 3:15 നും ആണ് മരിച്ചത്. ഇവരുടെ അമ്മ എല്‍സിയും 35 ശതമാനം പൊള്ളലേറ്റ മൂത്തമകള്‍ അലീനയും കൊച്ചിയില്‍ ആശുപത്രിയിലാണ്. അലീനയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മുത്തശ്ശി ഡെയ്സിയും അപകടനില തരണം ചെയ്തുവെന്നാണ് വിവരം. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസം മുന്‍പ് രോഗംമൂലം മരിച്ചിരുന്നു. രണ്ട് മാസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ എല്‍സി ജോലികഴിഞ്ഞ് വീട്ടിലെത്തി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ടാക്കിയപ്പോഴാണ് തീപിടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.