മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സി.വി പത്മരാജന്‍ അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സി.വി പത്മരാജന്‍ അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും മുന്‍ കെപിസിസി അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു. 94 വയസായിരുന്നു. കെ. കരുണാകരന്‍ എ.കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ കോണ്‍ഗ്രസിന് സമ്മാനിച്ചത് പത്മരാജന്റെ കാലത്താണ്. 1982 ല്‍ ചാത്തന്നൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ മന്ത്രിയുമായി.

മന്ത്രിസ്ഥാനം രാജിവച്ചാണ് 83 ല്‍ കെപിസിസി അധ്യക്ഷനായത്. മിച്ച ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി. കെ. കരുണാകരന്‍ ചികില്‍സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും അദേഹം വഹിച്ചിട്ടുണ്ട്.

ഇന്ദിരാ കോണ്‍ഗ്രസിലെ ഐയോടാണ് ആദ്യം കുറച്ച് അടുത്തിരുന്നെങ്കിലും ഏത് ഗ്രൂപ്പാണെന്ന് തിരിച്ചറിയാനാകാത്ത വിധം സി.വി പത്മരാജന്‍ കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായി മാറിയിരുന്നു.

കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 നാണ് ജനനം. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായിരുന്നു.

അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി.എ, ബി.എല്‍ ബിരുദങ്ങള്‍ നേടി.1973 മുതല്‍ 1979 വരെ കൊല്ലം ജില്ലയില്‍ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ പ്രവേശനം. കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്റായും, പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.