ബിജെപി വാദം പൊളിഞ്ഞു; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തു: വിധി പകര്‍പ്പ് പുറത്ത്

ബിജെപി വാദം പൊളിഞ്ഞു; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തു:  വിധി പകര്‍പ്പ് പുറത്ത്

ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നതായിരുന്നു ബിജെപി വാദം. ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് വിധി പകര്‍പ്പ്.

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍. എതിര്‍പ്പ് ജഡ്ജിക്ക് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു.

കേസിലെ വിധി പകര്‍പ്പ് പുറത്ത് വന്നപ്പോഴാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വ്യക്തമായത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ലെന്നതായിരുന്നു ബിജെപി വാദം. ഇത് പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് വിധി പകര്‍പ്പ്.

ദുര്‍ഗിലെ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയം കന്യസ്ത്രീകള്‍ക്ക് വേണ്ടി അവരുടെ അഭിഭാഷകന്‍ നിരത്തിയ വാദത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അതിശക്തമായി എതിര്‍ക്കുകയായിരുന്നു.

സെഷന്‍ 143 പ്രകാരം ഈ കേസ് പരിഗണിക്കാന്‍ കോടതിയ്ക്ക് അവകാശമില്ലെന്നും ജാമ്യ ഹര്‍ജി തള്ളണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയാല്‍ മതപരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

ദുര്‍ഗിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ കഴിഞ്ഞ ദിവസം ജാമ്യം തേടി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വന്‍ ആഘോഷ പ്രകടനം നടത്തി. ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് രാവിലെ മുതല്‍ തന്നെ ജ്യോതി ശര്‍മ അടക്കമുള്ള പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു.

കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയില്ലെന്ന് ബജറംഗ്ദളിന്റെ അഭിഭാഷകര്‍ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് പ്രവര്‍ത്തകര്‍ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങള്‍ ആരംഭിച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.