ഛത്തീസ്ഗഡില്‍ അറസ്റ്റിലായ ക്രൈസ്തവ സന്യാസിനികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്; മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് വാദം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ ക്രൈസ്തവ സന്യാസിനികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്; മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് വാദം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി ക്രൈസ്തവ സന്യാസിനികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.

മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി മലയാളികളായ രണ്ട് ക്രൈസ്തവ സന്യാസിനികള്‍ ജയിലില്‍ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ഐഎ കോടതി ജാമ്യ അപേക്ഷയില്‍ ഇന്ന് ഉത്തരവ് പറയുന്നത്. മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്.

അഞ്ചാമത്തെ വയസ് മുതല്‍ യുവതി ക്രിസ്തുമത വിശ്വാസത്തില്‍ ജീവിച്ച് വരുന്നതാണ്. ജോലിക്ക് കൊണ്ടുപോയതിന് പൂര്‍ണമായ രേഖകളും ഉണ്ട്. അതുകൊണ്ട് തന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചിരിക്കുന്നത്. വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.

ജ്യാമ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത് ചതിയാണെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതികരണം. ജാമ്യം കിട്ടിയാലും എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും എംപിമാര്‍ പറഞ്ഞു. എന്നാല്‍ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. പ്രോസിക്യൂഷന്‍ ഇടപെടല്‍ ജാമ്യത്തെ ബാധിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് ഛത്തീസ്ഗഡില്‍ പറഞ്ഞു.

അതിനിടെ അറസ്റ്റിനെതിരെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. റായ്പൂരിലെ പ്രതിഷേധ യോഗത്തില്‍ കോലം കത്തിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.