'വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക'; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

'വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക'; രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. രാത്രി എട്ടിന് മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിന് തുടക്കമിടും. വോട്ടുകൊള്ള രാജ്യത്ത് വ്യാപക ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ 'വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക' എന്ന പ്രചാരണവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ രാജ്യത്ത് പ്രചാരണ റാലികള്‍ സംഘടിപ്പിക്കും. 'വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക' എന്ന ടാഗില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി തീരുമാനിച്ചിട്ടുണ്ട്.

വോട്ടു കൊള്ള പ്രചാരണത്തില്‍ ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം റാലി നടത്തും. ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചതോടെ എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വന്‍ അട്ടിമറി നടന്നുവെന്നാണ് തെളിവ് സഹിതം രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.