'വോട്ടവകാശം കവരാന്‍ അനുവദിക്കില്ല': രാഹുല്‍ ഗാന്ധിയുടെ 'വോട്ടര്‍ അധികാര്‍' യാത്രയ്ക്ക് തുടക്കമായി

'വോട്ടവകാശം കവരാന്‍ അനുവദിക്കില്ല': രാഹുല്‍ ഗാന്ധിയുടെ  'വോട്ടര്‍ അധികാര്‍' യാത്രയ്ക്ക് തുടക്കമായി

സസാറാം (ബിഹാര്‍): തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ബിജെപിയുടെ വോട്ട് മോഷണം ഉയര്‍ത്തി കാണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നടത്തുന്ന 1300 കിലോ മീറ്റര്‍ 'വോട്ടര്‍ അധികാര്‍' യാത്രയ്ക്ക് ബിഹാറിലെ സസാറാമില്‍ തുടക്കമായി.

ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്ന് ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമ്മിഷന്‍ നല്‍കുന്നില്ല.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താ സമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നു കാട്ടി. ബിഹാറില്‍ മാത്രമല്ല അസമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിലൂടെ ജനങ്ങളുടെ വോട്ടവകാശം കവര്‍ന്നെടുക്കുകയാണെന്ന് ആരോപിച്ചാണ് രാഹുലിന്റെ 'വോട്ടര്‍ അധികാര്‍' യാത്ര.

യാത്ര രണ്ടാഴ്ചയോളം ബിഹാറിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിന് ഊര്‍ജം പകരാന്‍ യാത്രയിലൂടെ കഴിയുമെന്നും അദേഹം വ്യക്തമാക്കി.

ബിഹാറിലെ 25 ജില്ലയിലാണ് പര്യടനം. ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പം ചേരും. ഇന്ത്യ സഖ്യത്തിലെ സംസ്ഥാനത്തെ ഘടക കക്ഷികളുടെ നേതാക്കളും എത്തും.

യാത്രയ്ക്ക് മുന്നോടിയായി ആര്‍ജെഡി പ്രചാരണഗാന വീഡിയോ പുറത്തു വിട്ടു. രാഹുലുമായി തേജസ്വി വേദി പങ്കിടുന്നതിന്റെ ദൃശ്യങ്ങളും ഉള്ളടക്കത്തിലുണ്ട്. സെപ്റ്റംബര്‍ ഒന്നിന് പട്ന ഗാന്ധി മൈതാനിയില്‍ 'ഇന്ത്യസഖ്യ' നേതാക്കള്‍ പങ്കെടുക്കുന്ന ബഹുജന റാലിയോടെ യാത്ര സമാപിക്കും.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.