പോരാട്ടം മുറുകുന്നു; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസിന് ഇന്ത്യാ മുന്നണിയുടെ നീക്കം

പോരാട്ടം മുറുകുന്നു; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസിന് ഇന്ത്യാ മുന്നണിയുടെ നീക്കം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയുടെ നീക്കം. കമ്മീഷന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണിത്.

അതേ സമയം രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രാഹുല്‍ വോട്ടര്‍ പട്ടികയില്‍ ചൂണ്ടിക്കാട്ടിയ പിഴവുകളില്‍ ചിലതിന് മാത്രമാണ് കമ്മീഷന്‍ ഉത്തരം നല്‍കിയത്.

അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച ശേഷം ഇത് തെളിയിക്കാന്‍ തയ്യാറാകുന്നില്ല എന്നതായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിരത്തിയ വാദങ്ങള്‍. ബിജെപി വക്താവിനെ പോലെയാണ് കമ്മീഷന്‍ സംസാരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളെ നിശ്ചയിക്കുന്ന കൊളീജിയത്തിലെ അംഗമാണ് പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി. ആ രാഹുല്‍ ഗാന്ധിക്കെതിരായ കമ്മീഷന്റെ ഈ പരസ്യ നീക്കം രാഷ്ട്രീയ തര്‍ക്കം രൂക്ഷമാക്കാന്‍ ഇടയാക്കും.

രാഹുല്‍ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാന രഹിതമാണെന്ന് വാദിക്കുന്ന കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ പിഴവുണ്ടെന്ന് അംഗീകരിക്കുന്നു. പരാതിയുണ്ടെങ്കില്‍ എന്തു കൊണ്ട് കോടതിയില്‍ പോയില്ല എന്നാണ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ചോദിക്കുന്നത്.

ഒരേ സ്ഥലത്ത് നൂറോളം ആള്‍ക്കാരെ എങ്ങനെ ചേര്‍ക്കുന്നു എന്നതിനും വിശദീകരണം നല്‍കിയില്ല. വീടില്ലാത്തവര്‍ക്കാണ് പൂജ്യം നമ്പര്‍ നല്‍കിയത് എന്ന വാദം സര്‍ക്കാരിനും തിരിച്ചടിയാണ്. വീടില്ലാത്ത ഇത്രയും ജനങ്ങളുണ്ടോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിയോട് മാപ്പു പറയാന്‍ ആവശ്യപ്പെട്ടെങ്കിലും സമാന വിഷയങ്ങളുന്നയിച്ച ബിജെപി നേതാവ് അനുരാഗ് താക്കൂറിനെക്കുറിച്ച് കമ്മീഷന്‍ ഒരക്ഷരം മിണ്ടിയില്ല.

രാഹുല്‍ ഗാന്ധിയുടെ യാത്ര തുടങ്ങിയ ദിവസമാണ് തീവ്ര വോട്ടര്‍ പട്ടിക പുനപരിശോധനയില്‍ മാറ്റം ഇല്ല എന്ന് കമ്മീഷന്‍ അറിയിക്കുന്നത്. ബംഗാളും കേരളവും അടക്കം കൂടുതല്‍ സ്ഥലങ്ങളില്‍ ഇത് നടപ്പാക്കും എന്ന സന്ദേശവും കമ്മീഷന്‍ നല്‍കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.