യുദ്ധം ഉടന്‍ അവസാനിപ്പിക്കാം; പക്ഷേ, ക്രിമിയ ഉപേക്ഷിക്കണം, നാറ്റോ പ്രവേശനവും നടക്കില്ല: ചര്‍ച്ചയ്ക്ക് മുന്‍പേ സെലന്‍സ്‌കിയോട് ട്രംപ്

യുദ്ധം ഉടന്‍ അവസാനിപ്പിക്കാം; പക്ഷേ, ക്രിമിയ ഉപേക്ഷിക്കണം, നാറ്റോ പ്രവേശനവും നടക്കില്ല:  ചര്‍ച്ചയ്ക്ക് മുന്‍പേ സെലന്‍സ്‌കിയോട് ട്രംപ്

വാഷിങ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ക്രിമിയന്‍ ഉപദ്വീപ് ഉപേക്ഷിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടു. മാത്രമല്ല, നാറ്റോ അംഗത്വമെന്ന ആവശ്യവും ഉപേക്ഷിക്കണം.

സെലെന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ മുന്‍കൂട്ടിയുള്ള പ്രതികരണം. ട്രൂത്ത് സോഷ്യലിലൂടെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2014ലാണ് റഷ്യ ഉക്രെയ്‌നില്‍ നിന്ന് ക്രിമിയ പിടിച്ചെടുത്തത്.

'ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിക്ക് വേണമെങ്കില്‍ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കില്‍ അദേദ്ദഹത്തിന് പോരാട്ടം തുടരാം. ഇതെങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കുക. ഒബാമ നല്‍കിയ ക്രിമിയ തിരികെ ലഭിക്കില്ല. ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുകയുമില്ല. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല' - ട്രംപ് കുറിച്ചു.

വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അലാസ്‌കയില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഉടന്‍ വെടിനിര്‍ത്തല്‍ എന്നതിനു പകരം നേരേ സമാധാന ഉടമ്പടിയുണ്ടാക്കുകയാണ് നല്ലതെന്ന് അലാസ്‌കയില്‍ നിന്ന് വാഷിങ്ടണിലേക്ക് മടങ്ങവേ ട്രംപ് പറഞ്ഞിരുന്നു. അന്തിമ ഉടമ്പടിയില്‍ എത്തും മുന്‍പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പുടിനും പറഞ്ഞു. നാറ്റോയില്‍ ചേരാനുള്ള ഉക്രെയ്‌ന്റെ ശ്രമങ്ങളെ തുടക്കം മുതല്‍ റഷ്യ എതിര്‍ക്കുന്നുണ്ട്.

അതേസമയം സെലെന്‍സ്‌കിയുമായി ട്രംപ് ഇന്ന് വാഷിങ്ടണില്‍ നടത്തുന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുമെന്നാണ് അന്താരാഷ്ട മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക് മെര്‍ത്സ്, നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല ഫൊണ്ടെ ലെയ്ന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്സാന്‍ഡര്‍ സ്റ്റബ്സ് തുടങ്ങിയവരാണ് സെലെന്‍സ്‌കിയും ട്രംപും തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.