ജയിലില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകും: ബില്ല് സംബന്ധിച്ച് ഇന്ത്യാ സഖ്യത്തില്‍ അഭിപ്രായ ഭിന്നത

 ജയിലില്‍  കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകും:  ബില്ല് സംബന്ധിച്ച്  ഇന്ത്യാ സഖ്യത്തില്‍ അഭിപ്രായ ഭിന്നത

ന്യൂഡല്‍ഹി: ജയിലില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുന്ന ബില്ലില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുമായി (ജെപിസി) സഹകരിക്കുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ അഭിപ്രായ ഭിന്നത.

ജെപിസിയുമായി സഹകരിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ സഹകരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസും സിപിഎമ്മും ആര്‍എസ്പിയും. സഹകരിച്ചില്ലെങ്കില്‍ എതിര്‍പ്പ് രേഖപ്പെടുത്താന്‍ പോലുമുള്ള വേദിയില്ലാതാകുമെന്ന നിലപാടിലാണ് ഈ പാര്‍ട്ടികള്‍.

പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ 30 ദിവസത്തേക്ക് ജയിലില്‍ കഴിയുകയാണെങ്കില്‍ അവര്‍ക്ക് പദവി നഷ്ടമാകുന്നതാണ് പുതിയ ബില്ല്. കുറ്റകൃത്യത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് തുടര്‍ച്ചയായി 30 ദിവസത്തേക്ക് കസ്റ്റഡിയില്‍ കഴിയുകയാണെങ്കില്‍, 31-ാം ദിവസം അവര്‍ക്ക് അവരുടെ പദവി നഷ്ടപ്പെടും.

നിയമം നിലവില്‍ വന്നാല്‍, കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുന്നതിനു മുന്‍പേ തന്നെ പദവി നഷ്ടമാകും. ഇതുവരെ നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച്, ഒരു എം.പി.യോ എം.എല്‍.എ.യോ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കുന്ന ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അവരുടെ പദവി നഷ്ടമാകൂ.

ബില്ലില്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനുള്ള ഒരു ആയുധമായി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുമെന്നും ബിജെപി ഇതര സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.