വ്യാപാര, സുരക്ഷാ ബന്ധങ്ങളില്‍ നിര്‍ണായക ചര്‍ച്ച നടന്നേക്കും; ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത

വ്യാപാര, സുരക്ഷാ ബന്ധങ്ങളില്‍ നിര്‍ണായക ചര്‍ച്ച നടന്നേക്കും; ട്രംപ്-ഷി കൂടിക്കാഴ്ചയ്ക്ക് സാധ്യത

വാഷിങ്ടണ്‍: അടുത്ത മാസം ദക്ഷിണ കൊറിയയില്‍ വെച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്താന്‍ സാധ്യത. ഏഷ്യ-പസഫിക് ഇക്കണോമിക് കോര്‍പ്പറേഷന്‍ (APEC) ഉച്ചകോടിയുടെ ഭാഗമായി ജിയോങ്ജു നഗരത്തില്‍ വെച്ചാണ് കൂടിക്കാഴ്ച. വ്യാപാര, സുരക്ഷാ ബന്ധങ്ങളില്‍ നിര്‍ണായകമായേക്കാവുന്ന ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം.

ട്രംപും ഷിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വൈറ്റ് ഹൗസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനമൊന്നും ആയിട്ടില്ലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന, ഉത്തരകൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ട്രംപിന്റെ ബന്ധം വഷളായ സാഹചര്യത്തിലാണ് നിര്‍ണായക കൂടിക്കാഴ്ച.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ-മ്യൂങ് അടുത്തിടെ നടന്ന ഒരു കൂടിക്കാഴ്ചയില്‍ ട്രംപിനെ എപിഇസി ഉച്ചകോടിയിലേക്ക് ഔപചാരികമായി ക്ഷണിച്ചിരുന്നു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.

ഈ വര്‍ഷം ആദ്യം, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 145 ശതമാനം വരെ തീരുവ ചുമത്തിയിരുന്നു. ഇതിന് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ചൈനയും ചുമത്തി. കഴിഞ്ഞ മാസം ഉയര്‍ന്ന തീരുവ നിരക്കുകള്‍ പുനരാരംഭിക്കാനിരിക്കെ, ചര്‍ച്ചകള്‍ തുടരാന്‍ അനുവദിക്കുന്നതിനായി നവംബര്‍ വരെ ഇത് മാറ്റിവെച്ചുകൊണ്ട് ട്രംപ് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ ട്രംപിനെയും പ്രഥമ വനിത മെലാനിയ ട്രംപിനെയും ചൈന സന്ദര്‍ശിക്കാന്‍ ഷി ക്ഷണിച്ചു. ട്രംപ് ക്ഷണം സ്വീകരിച്ചിട്ടുണ്ടെങ്കിലും സന്ദര്‍ശനം എന്നാണെന്ന് ഇതുവരെ നിശ്ചയിച്ചിട്ടില്ല.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.