കൊച്ചി: ദൈവദാസി മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍ണായക ഘട്ടം പൂര്‍ത്തിയായി. പ്രഖ്യാപനം നവംബര്‍ എട്ടിന്. വല്ലാര്‍പാടം ബസലിക്കയിലാണ് ചടങ്ങുകള്‍ നടക്കുക. കേരളത്തിലെ
ആദ്യ സന്യാസിനിയും കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് ദൈവദാസി മദര്‍ ഏലീശ്വ. മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അദ്ഭുതം വൈദ്യ ശാസ്ത്രപരമായും ദൈവ ശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിക്കുന്ന വിദഗ്ധര്‍ അംഗീകരിച്ചത് ഫ്രാന്‍സിസ് പാപ്പയ്ക്ക് സമര്‍പ്പിച്ചതിന് പാപ്പ സ്ഥിരീകരണം നല്‍കിയതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെടുന്നതിന് വഴി തെളിഞ്ഞത്.
1831 ഒക്ടോബര്‍ 15 ന് കേരളത്തില്‍ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താന്‍ കുടുംബത്തില്‍ തൊമ്മന്‍-താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതല്‍ പ്രാര്‍ത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു.
കുട്ടിക്കാലം മുതല്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847 ല്‍ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു.
ഒന്നര വര്‍ഷത്തിനു ശേഷം വറീതിന് രോഗം ബാധിക്കുകയും കുറച്ച് നാളുകള്‍ക്ക് ശേഷം കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീര്‍ഘ നേരത്തെ പ്രാര്‍ത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
ഇറ്റാലിയന്‍ വൈദികനും കര്‍മ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോള്‍ഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയില്‍ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹം വളര്‍ത്തിയെടുത്തു. ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കര്‍മ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13 നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദര്‍ ഏലീശ്വ രൂപം നല്‍കിയത്. മദര്‍ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകള്‍ അന്നയും സമര്‍പ്പിത വഴി സ്വീകരിച്ചു.
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും പെണ്‍കുട്ടികള്‍ക്ക് വേണ്ടി ബോര്‍ഡിങ് സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തില്‍ സ്ത്രീ നവോത്ഥാനത്തിനായി മദര്‍ എലീശ്വ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. കേരളത്തിലെ ആദ്യത്തെ കോണ്‍വെന്റ് സ്‌കൂളും ബോര്‍ഡിംഗ് ഹൗസും പെണ്‍കുട്ടികള്‍ക്കായി അനാഥാലയവും സ്ഥാപിച്ചത് മദര്‍ എലീശ്വയായിരിന്നു. 1913 ജൂലൈ 18 ന് ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അവര്‍ സ്വര്‍ഗസ്ഥനായ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.