കുവൈറ്റ് ബാങ്കില്‍ നിന്ന് 270 കോടി വായ്പയെടുത്ത് മുങ്ങി; 806 മലയാളികള്‍ക്കെതിരെ പരാതി

കുവൈറ്റ് ബാങ്കില്‍ നിന്ന്  270 കോടി വായ്പയെടുത്ത് മുങ്ങി; 806 മലയാളികള്‍ക്കെതിരെ പരാതി

കൊച്ചി: കോടികള്‍ വായ്പയെടുത്ത ശേഷം മുങ്ങിയ മലയാളികള്‍ക്കെതിരെ പരാതിയുമായി കുവൈറ്റ് ബാങ്ക്. കുവൈറ്റിലെ അല്‍ അഹ് ലി ബാങ്ക്  (AL AHLI BANK OF KUWAIT)  ആണ് പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 13 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കുവൈറ്റില്‍ ജോലിക്കെത്തിയ ശേഷം വന്‍ തുക ലോണെടുത്ത് മുങ്ങിയെന്നാണ് പരാതിയിലുള്ളത്.

24 ലക്ഷം മുതല്‍ രണ്ട് കോടി വരെ ലോണെടുത്തവരുണ്ട് . ബാങ്കിന്റെ സിഇഒ മുഹമ്മദ് അല്‍ ഖട്ടന്‍ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. 806 മലയാളികള്‍ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് പരാതി.

നേരത്തെ ഗള്‍ഫ് ബാങ്ക് കുവൈറ്റും സമാന പരാതിയുമായി കേരള പൊലീസിനെ സമീപിച്ചിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി പരാതിയുമായി രംഗത്ത് വരുന്നത്. ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ കണക്ക് പ്രകാരം 50 ലക്ഷം മുതല്‍ മൂന്ന് കോടി വരെയാണ് ചിലര്‍ തിരിച്ചടയ്ക്കാനുള്ളത്.

കുവൈറ്റ് വിട്ടവരില്‍ കുറച്ചു പേര്‍ മാത്രമേ കേരളത്തിലുള്ളൂ. മിക്കവരും യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ്. ഗൂഢാലോചന, കൃത്രിമ രേഖകള്‍ ഉപയോഗിച്ചുള്ള വിശ്വാസ വഞ്ചന, സ്വത്തപഹരിച്ച് മുങ്ങല്‍ ഉള്‍പ്പെടെയാണ് കുറ്റങ്ങള്‍. സ്വത്ത് ജപ്തി ചെയ്ത് കുടിശിക ഈടാക്കുന്നതിനു പുറമേ ഏഴു വര്‍ഷം വരെ തടവു ശിക്ഷയും ലഭിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.