സൂറിച്ച് വിശ്വാസത്തിന്റെ തീക്ഷ്ണതയും കുടുംബ സൗഹൃദത്തിന്റെ ഊഷ്മളതയും കൈകോര്‍ത്ത ദിനത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സിറോ-മലബാര്‍ കത്തോലിക്കാ സമൂഹം സാക്ഷ്യം വഹിച്ചു. സമൂഹത്തിന്റെ വാര്‍ഷിക ആത്മീയ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 28 ന് ഐന്‍സിഡെല്‍ന്‍ (Einsiedeln) ബെനഡിക്ടിന്‍ ആശ്രമത്തില്‍ ഭക്തി നിര്‍ഭരമായി നടന്നു.
മാര്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വം
യൂറോപ്പിലെ സിറോ-മലബാര്‍ സഭയുടെ അപ്പസ്തോലിക വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പിതാവ് തീര്‍ത്ഥാടനത്തിന് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ഡോ. സെബാസ്റ്റ്യന്‍ തയില്‍, പാസ്റ്ററല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പ്ലാപ്പിള്ളി MST, കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡിലെ വിവിധ കേന്ദ്രങ്ങളില്‍ സേവനം ചെയ്യുന്ന സിറോ-മലബാര്‍ പുരോഹിതരും സഹകാര്‍മ്മികരായി.
സന്യാസിനികളും വിശ്വാസികളും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 12 സിറോ-മലബാര്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള പങ്കാളികള്‍ ഒത്തുചേര്‍ന്നു. ഓരോ കേന്ദ്രത്തെയും പ്രതിനിധീകരിച്ച് 12 വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനയില്‍ അര്‍പ്പണ വസ്തുക്കള്‍ ബലിപീഠത്തിലേക്ക് കൊണ്ടുവന്നു, ദിനത്തിന് പ്രത്യേക ആത്മീയ മഹത്വം നല്‍കി.
പ്രത്യാശയുടെയും ധൈര്യത്തിന്റെയും സന്ദേശം
വിശുദ്ധ കുര്‍ബാന മധ്യേ പ്രസംഗിച്ച മാര്‍ ചിറപ്പണത്ത് പിതാവ്, ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറ പ്രത്യാശയാണ് എന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അന്നേ ദിവസം ആഘോഷിച്ച കുരുക്കുകള്‍ അഴിക്കുന്ന മാതാവിന്റെ തിരുനാള്‍ (Our Lady, Undoer of Knots) ചൂണ്ടിക്കാട്ടി, ജീവിതത്തിലെ ഏത് വെല്ലുവിളികളെയും മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ധൈര്യത്തോടെ നേരിടണം എന്നും അദേഹം പറഞ്ഞു.
മറിയത്തിന്റെ ജീവിതം വിശ്വാസത്തിന്റെയും സഹനത്തിന്റെയും പ്രത്യാശയുടെയും ഉദാത്ത മാതൃകയാണ് എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സൗഹൃദത്തിന്റെയും നവീകരണത്തിന്റെയും നിമിഷങ്ങള്‍
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന കുടുംബ സൗഹൃദ സംഗമം ശ്രദ്ധേയമായി. വിശ്വാസികള്‍ക്ക് ബിഷപ്പിനെയും വൈദികരെയും നേരില്‍ കണ്ടു ആശീര്‍വാദം തേടാനും സൗഹൃദ സംഭാഷണത്തില്‍ പങ്കെടുക്കാനും കഴിഞ്ഞു.
സഭയെ വലിയൊരു കുടുംബമായി അനുഭവിക്കാനായ ഈ നിമിഷങ്ങള്‍, സൗഹൃദത്തിന്റെയും ആത്മീയ പുതുക്കലിന്റെയും പുതിയ ഉണര്‍വ് നല്‍കി.
ഐന്‍സിഡെല്‍ന്‍ (Einsiedeln) തീര്‍ത്ഥാടന സംഗമം, സ്വിറ്റ്‌സര്‍ലന്‍ഡ് സിറോ-മലബാര്‍ സമൂഹത്തിന് വിശ്വാസത്തില്‍ ആഴപ്പെടാനും പ്രത്യാശയില്‍ വളരാനും പ്രചോദനമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.