താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വെട്ടേറ്റു. താമരശേരിയില്‍ അമീബ്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പതുവയസുകാരി അനയയുടെ പിതാവ് സനൂപാണ് താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വിപിനെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ താമരശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിയായ ചികിത്സ ലഭിക്കാത്തതുകൊണ്ടാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ചാണ് ഡോക്ടറെ വെട്ടിയത്.
'എന്റെ മകളെ കൊന്നവന്‍' എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. രോഗിയുടെ ബന്ധുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവേയാണ് സനൂപ് സ്ഥലത്തെത്തി ഡോക്ടറെ വെട്ടിയത്.
സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് ആശുപത്രിയിലെത്തിയത്. ഈ സമയം സൂപ്രണ്ട് അവിടെ ഉണ്ടായിരുന്നില്ല. രണ്ട് കുട്ടികളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. വിപിനെ കണ്ടതോടെ ആക്രമിക്കുകയായിരുന്നു. വിപിനാണോ അനയയെ ചികിത്സിച്ചതെന്ന് വ്യക്തമല്ല. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പനി ബാധിച്ച അനയയുമായി താമരശേരി താലൂക്ക് ആശുപത്രിയിലായിരുന്നു ആദ്യം സനൂപ് എത്തിയത്. അവിടെ വച്ചാണ് അസുഖം മൂര്‍ഛിച്ചത്. ഈ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പനി ബാധിച്ച് എത്തിയ കുട്ടിക്ക് വേണ്ട ചികിത്സ നല്‍കിയില്ലെന്നായിരുന്നു കുടുംബം പരാതിപ്പെട്ടിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തെങ്കിലും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചു. ഇളയ കുട്ടിക്കും നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നു.
ഓഗസ്റ്റിലാണ് താമരശേരി ആനപ്പാറയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. അനയയും സഹോദരങ്ങളും വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.