ക്ഷേത്രങ്ങളിലെ സ്വര്‍ണ തട്ടിപ്പിന്റെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തേക്ക്; വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വര്‍ണം കാണാനില്ല

ക്ഷേത്രങ്ങളിലെ സ്വര്‍ണ തട്ടിപ്പിന്റെ വിവരങ്ങള്‍ ഒന്നൊന്നായി പുറത്തേക്ക്;  വൈക്കം മഹാദേവ ക്ഷേത്രത്തിലും സ്വര്‍ണം കാണാനില്ല

കോട്ടയം: ശബരിമലക്ക് പിന്നാലെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്ന സ്വര്‍ണ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി നല്‍കിയ സ്വര്‍ണത്തില്‍ 255.83 ഗ്രാം കുറവ്.

ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2020-21 വര്‍ഷത്തിലെ രജിസ്റ്ററുകള്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിച്ചപ്പോഴാണ് 255 ഗ്രാം സ്വര്‍ണം കാണാതായത് കണ്ടെത്തിയത്. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു..

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഭക്തര്‍ സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള ഉരുപ്പടികള്‍ വഴിപാടായി നല്‍കാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന ആഭരണങ്ങള്‍ ആദ്യം രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും അതിനുശേഷം പൊതിഞ്ഞ് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയുമാണ് പതിവ്.

ആകെ 199 സ്വര്‍ണപ്പൊതികളാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്ന സ്വര്‍ണത്തിന്റെ ആകെ അളവ് 3247.9 ഗ്രാം ആയിരുന്നു. എന്നാല്‍, സ്ട്രോങ് റൂമില്‍ പരിശോധന നടത്തിയപ്പോള്‍ 2992.07 ഗ്രാം സ്വര്‍ണം മാത്രമാണ് ഉണ്ടായിരുന്നത്.

കണക്കിലെ വ്യത്യാസം പ്രകാരം 255.83 ഗ്രാമിന്റെ കുറവാണുള്ളത്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കിയിട്ടില്ല. സ്വര്‍ണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതിനു മുന്‍പ് ഓഡിറ്റ് വിഭാഗം ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടിയിരുന്നു. ഒരുതരത്തിലുള്ള വിശദീകരണവും ദേവസ്വം ബോര്‍ഡ് ഓഡിറ്റ് വിഭാഗത്തിന് നല്‍കിയിട്ടില്ല എന്നാണ് അറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.