'പിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'; യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ രൂക്ഷ വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍

 'പിതാവിന്റെ ഓര്‍മ്മ ദിനത്തില്‍ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കി, തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയും'; യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ രൂക്ഷ വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിനത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്നും ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് എല്ലാം പറയുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയതാണ് അതൃപ്തിക്ക് കാരണം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് അബിന്‍ വര്‍ക്കിയെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള പ്രതികരണത്തിനിടെയാണ് ചാണ്ടി ഉമ്മന്‍ തന്റെ അതൃപ്തി പ്രകടമാക്കിയത്.

വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നേതാവാണ് അബിന്‍ വര്‍ക്കി. നടപടിയില്‍ അദേഹത്തിന് വേദന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അത് അംഗീകരിക്കും. കൂടുതല്‍ പരിഗണിക്കപ്പെടേണ്ടയാളാണ് അബിനെന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

വൈസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അബിനെ കൂടി പരിഗണിച്ചുവേണമായിരുന്നു തീരുമാനം എടുക്കാന്‍. പക്ഷേ തീരുമാനമെടുത്ത സാഹചര്യത്തില്‍ അതിനൊപ്പം നില്‍ക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. സ്വാഭാവികമായ വിഷമം എല്ലാവര്‍ക്കും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

'എന്റെ പിതാവിന്റെ ഓര്‍മ്മ ദിവസം എന്നെ സ്ഥാനത്ത് നിന്ന് നീക്കി. എനിക്ക് വളരെയേറെ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണത്. ഒരു ചോദ്യം പോലും എന്നോട് ചോദിച്ചിട്ടില്ല. എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവെച്ച് ഒഴിഞ്ഞേനെ. എന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്. എന്താണ് പുറത്താക്കിയതിന് കാരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിപ്പോള്‍ പറയുന്നില്ല. ഒരു ദിവസം ഞാന്‍ പറയും. തിരഞ്ഞെടുപ്പ് കഴിയട്ടെ.'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.