തൃശൂര്‍: ബിജെപിയുടെ വികസന ജാഥയില്‍ പങ്കെടുത്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കളുടെ ക്ഷണം. തൃശൂര്‍ ജില്ലയില്‍ മത്സരിപ്പിക്കാനാണ് ശ്രമം.
അതിനിടെ ഔസേപ്പച്ചന്‍ ബിജെപി വേദിയില്‍ എത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. സുരേഷ് ഗോപിയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന തൃശൂരുകാര്‍ ഔസേപ്പച്ചനെ സ്വീകരിക്കില്ലെന്ന് മുന്‍ എംപി ടി.എന്‍ പ്രതാപന്‍ പറഞ്ഞു.
ബിജെപിയുമായി കൂടുതല്‍ അടുക്കുന്നു എന്ന സൂചന നല്‍കി നേരത്തെ ആര്‍.എസ്.എസ് വേദിയിലും ഔസേപ്പച്ചന്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ നയിച്ച വികസന മുന്നേറ്റ ജാഥയിലും പങ്കെടുത്തത്. രാഷ്ട്രീയ നിരീക്ഷകന്‍ ഫക്രുദീന്‍ അലിയും ഗോപാലകൃഷ്ണന് പിന്തുണയുമായി ജാഥയില്‍ എത്തി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ പിടിക്കുക എന്നതാണ് ബിജെപിയുടെ ആദ്യ ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ തുടങ്ങി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരും മണലൂരും നാട്ടികയും എ ക്ലാസ് മണ്ഡലങ്ങള്‍ എന്നാണ് ബിജെപി കണക്കുകൂട്ടിയിരിക്കുന്നത്.
പാര്‍ലമെന്റിലേക്ക് സുരേഷ് ഗോപി വിജയിച്ചതോടെ തൃശൂര്‍ ജില്ലയിലെ പല നിയമസഭാ മണ്ഡലങ്ങളും ശ്രമിച്ചാല്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍. എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന മുന്‍ കോണ്‍ഗ്രസുകാരനായ തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസിനെ ബിജെപി നേരത്തെ തന്നെ നോട്ടം ഇട്ടിട്ടുണ്ട്. വര്‍ഗീസ് ഇക്കാര്യത്തില്‍ ചാഞ്ചാടി കളിക്കുന്നതാണ് ബിജെപി നേരിടുന്ന പ്രതിസന്ധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.