'ദീപാവലിക്ക് സ്ഫോടനം നടത്താനുള്ള പദ്ധതി പൊളിഞ്ഞു; റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണം പ്ലാന്‍ ചെയ്തു': അറസ്റ്റിലായ ഡോക്ടറുടെ മൊഴി

'ദീപാവലിക്ക് സ്ഫോടനം നടത്താനുള്ള പദ്ധതി പൊളിഞ്ഞു;  റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണം പ്ലാന്‍ ചെയ്തു':  അറസ്റ്റിലായ ഡോക്ടറുടെ മൊഴി

ന്യൂഡല്‍ഹി: അടുത്ത റിപ്പബ്ലിക് ദിനത്തില്‍ (ജനുവരി 26) വലിയ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോക്ടര്‍ മുസമ്മല്‍ ഷക്കീലിന്റെ മൊഴി. ഇതിന്റെ ഭാഗമായി താനും ഡല്‍ഹിയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

ഫരീദാബാദ് അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ജമ്മു കാശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോ. മുസമ്മല്‍ ഷക്കീല്‍. പ്രതിയുടെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ദീപാവലി ദിവസം തിരക്കേറിയ സ്ഥലത്ത് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭീകര സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മു കാശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ മുഹമ്മദ് റാത്തറാണ് ആദ്യം അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിലെ ഡോക്ടറായ മുസമ്മില്‍ ഷക്കീലും പിടിയിലാകുന്നത്.

ആദിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ ആശുപത്രില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം 300 കിലോ ആര്‍ഡിഎക്‌സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.

ഒരു വനിതയടക്കം കൂട്ടാളികളായ രണ്ട് ഡോക്ടര്‍മാരും പിടിയിലായതോടെ ഡല്‍ഹിയില്‍ ചാവേറായ ഡോ. ഉമര്‍ നബി പരിഭ്രാന്തനായി. തുടര്‍ന്ന് ഫരീദാബാദില്‍ നിന്നും കാറില്‍ ചെങ്കാട്ടയ്ക്ക് സമീപമെത്തി സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഏഴ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കാര്‍ വില്‍പ്പനയ്ക്ക് സഹായിച്ച ഡീലറും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ എട്ട് പേര്‍ അറസ്റ്റിലായിരുന്നു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിങിന്റെ മുഖ്യ ചുമതലക്കാരിയായി പ്രവര്‍ത്തിച്ച, നേരത്തെ അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദയുടെ സഹോദരന്‍ പര്‍വേസ് സയീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.