ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനം അന്വേഷിക്കുന്ന എന്‍ഐഎ ടീമിന് മറ്റൊരു നിര്‍ണായക വിവരം ലഭിച്ചു. 2007 ലെ ഗൊരഖ്പുര്‍ സ്‌ഫോടനക്കേസിലും 2008 ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരകളിലും പ്രതിയായ മിര്‍സ ഷദാബ് ബെയ്ഗ് പഠിച്ചതും ഹരിയാന ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതികളെല്ലാം തന്നെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പഠിച്ചവരാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മിര്‍സ ഷദാബ് ബെയ്ഗ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്നാണ് ബിടെക് പൂര്‍ത്തിയാക്കിയത്.
ഇക്കാര്യം കണ്ടെത്തിയതിന് പിന്നാലെ ഭീകരരുടെ പട്ടികയില്‍ ഇയാളുടെ പേരും അന്വേഷണ സംഘം ചേര്‍ത്ത് പരിശോധന വ്യാപിപ്പിച്ചു. ഇതോടെ ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാല 'ടെററിസത്തിന്റെ ട്രെയ്‌നിങ് സെന്റര്‍' ആണെന്ന സംശയം ബലപ്പെട്ടു.
അഹമ്മദാബാദ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മിര്‍സ ഷദാബ് ബെയ്ഗിന്റെ അല്‍ ഫലാഹ് ബന്ധം അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനത്തിനു പിന്നാലെ അല്‍ ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പരിശോധന നടന്നു വരികയാണ്.
ഇതിനിടെയാണ് മറ്റൊരു പ്രതിയുടെ വിവരം കൂടി അന്വേഷണസംഘത്തിന്റെ പരിധിയില്‍ എത്തുന്നത്. എന്നാല്‍ ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ ഇയാളുടെ പങ്ക് എന്ത് എന്നതോ മറ്റു വിവരങ്ങളോ ഔദ്യോഗികമായി അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.
അസംഗഢ് ജില്ലയിലെ ബരിദി കാല്‍ഗഞ്ച് ഗ്രാമത്തില്‍ നിന്നുള്ളയാളാണ് മിര്‍സ ഷദാബ് ബെയ്ഗ്. 2007 ലാണ് ഇയാള്‍ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങിന് ചേരുന്നത്. ഇയാള്‍ രാജ്യത്തുടനീളം അഞ്ചോളം സ്‌ഫോടനങ്ങള്‍ നടത്തിയതായാണ് ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇയാള്‍ ഒളിവിലാണ്.
അതേസമയം, ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന പത്ത് പേരെ കാണാനില്ലെന്നാണ് വിവരം. പത്ത് പേരുടെയും മൊബൈല്‍ ഫോണുകള്‍ സിച്ച് ഓഫാണ്. ഇവര്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ നിഗമനം.
അതിനിടെ പാകിസ്ഥാന്‍ ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഇന്ത്യയില്‍ ചാവേറാക്രമണം നടത്താന്‍ 'സദാപേ' എന്ന വാലറ്റ് ആപ്പിലൂടെ 20,000 പാക് രൂപ വീതം സംഭാവന ആവശ്യപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തി. ഉമര്‍ നബിയുടേതടക്കം ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം ലഭിച്ചത്.
ചാവേറാക്രമണത്തെ മതത്തിലെ ഏറ്റവും മഹത്തരമായ പ്രവൃത്തിയായി ഉമര്‍ വീഡിയോ ചെയ്ത് ഫോണില്‍ സൂക്ഷിച്ചതിനു പുറമേ ഇത് 11 വ്യക്തികള്‍ക്ക് അയച്ചതായും സ്ഥിരീകരിച്ചു. ചാവേറാക്രമണവും ഭീകരാക്രമണവും വിഷയമായ എഴുപതിലധികം വീഡിയോകള്‍ ഉമറിന്റെ ഫോണില്‍ നിന്ന് ഫൊറന്‍സിക് സംഘം കണ്ടെത്തിയതായാണ് അറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.