കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലമുറമാറ്റമുണ്ടാകുമെന്ന സൂചന നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്‍പത് ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി നല്‍കുമെന്നാണ് അദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് നിര്‍ണായക സൂചന നല്‍കിയിരിക്കുന്നത്.
മുഖ്യധാരാ രാഷ്ട്രീയത്തില്‍ യുവാക്കളും പ്രമുഖരുമായ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടു തന്നെ അന്‍പത് ശതമാനം സീറ്റ് നല്‍കിക്കൊണ്ട് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളില്‍ തലമുറമാറ്റമുണ്ടാകുമെന്നും അദേഹം പറഞ്ഞു. മാത്രമല്ല സിപിഎമ്മില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടാകുമ്പോഴും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍കൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുന്‍പ് കോണ്‍ഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പല തവണ മത്സരിച്ച് പരാജയപ്പെട്ടവര്‍ സമ്മര്‍ദ തന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോള്‍ അത് എല്‍ഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം മുന്‍പ് ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്ന സൂചനയും അദേഹം നല്‍കി.
രാജസ്ഥാനിലെ ഉദയ്പുരില്‍ നാല് വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നടത്തിയ പഠനശിബിരത്തില്‍ പാര്‍ട്ടിയില്‍ ആയാലും നിയമസഭയില്‍ ആയാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി നീക്കിവെക്കണമെന്ന തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇതുവരെ അത് പാലിക്കപ്പെട്ടിരുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസ് അത് പാലിക്കാനൊരുങ്ങുന്നുവെന്നും വി.ഡി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.