കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും അവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമുണ്ടാക്കുന്ന വർഗീയ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സഭ ആവശ്യപ്പെട്ടു.
ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലും പലയിടങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടേണ്ടി വന്നത് ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയാണ് വെളിപ്പെടുത്തുന്നതെന്ന് കെസിബിസി വ്യക്തമാക്കി. "രാജ്യത്തിന്റെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കുചേർന്ന് പരസ്പര ബഹുമാനത്തിന്റെ സന്ദേശം നൽകുമ്പോഴും, മറുവശത്ത് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് ഭരണഘടനയോടുള്ള പരസ്യമായ വെല്ലുവിളിയാണ്," ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി.
വർഗീയ ധ്രുവീകരണത്തിനുള്ള എല്ലാ നീക്കങ്ങളെയും സർക്കാരുകൾ പരസ്യമായി തള്ളിപ്പറയണം. കുറ്റവാളികൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.
ഭാരതീയ സംസ്കാരത്തിന്റെ തനിമയായ മതസൗഹാർദം സംരക്ഷിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ച് നിൽക്കണമെന്നും സഭ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.