കൊച്ചി: ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. നടന്നത് വന്‍ കൊള്ളയാണെന്നാണ് എസ്‌ഐടിയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍.
ശബരിമലയിലെ പ്രഭാ മണ്ഡലത്തിലെ സ്വര്‍ണവും കൊള്ളയടിച്ചു. ഏഴ് പാളികളിലെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയില്‍ പൊതിഞ്ഞ സ്വര്‍ണവും തട്ടി. ഇവ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ചാണ് വേര്‍തിരിച്ചതെന്നും പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികള്‍ ഹാജരാക്കിയ സ്വര്‍ണത്തേക്കള്‍ കൂടുതല്‍ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വര്‍ണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പണിക്കൂലിയായി എടുത്ത സ്വര്‍ണം കേസിലെ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി എസ്‌ഐടിക്ക് മുന്നില്‍ ഹാജരാക്കി. 109. 243 ഗ്രാം സ്വര്‍ണമാണ് എസ്‌ഐടിക്ക് കൈമാറിയത്.
അതിനിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതില്‍ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് മൊഴി നല്‍കി. ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സോണിയയെ ഡല്‍ഹിയിലെത്തി കണ്ടതിനെക്കുറിച്ച് പോറ്റി മൊഴി നല്‍കിയത്. ഈ വിവരങ്ങളും അന്വേഷണ സംഘം തിങ്കളാഴ്ച ഹൈക്കോടതിക്ക് കൈമാറും.
കൊള്ളയടിച്ച സ്വര്‍ണം എന്തുചെയ്‌തെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഗോവര്‍ധനും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങള്‍, കൊണ്ടു പോകാന്‍ ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവയെക്കുറിച്ചും മൊഴി കൊടുത്തു.
സ്വര്‍ണക്കൊള്ള കേസില്‍ അടുത്തയാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുമെങ്കിലും എന്ന് വിളിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
അതേസമയം സ്വര്‍ണക്കൊള്ളയില്‍ പ്രതിക്കൂട്ടിലായ സിപിഎം, കോണ്‍ഗ്രസ് നേതാക്കളെ കൂടി കേസില്‍പെടുത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആരോപണം പ്രതിപക്ഷം കടുപ്പിച്ചു. എന്നാല്‍, സോണിയയെ കാണാന്‍ പോറ്റിക്ക് അവസരമൊരുക്കിയത് ആരെന്ന ചോദ്യം കോണ്‍ഗ്രസിനോട് ആവര്‍ത്തിക്കുകയാണ് സിപിഎം.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനുള്ള എസ്‌ഐടി നീക്കവും സിപിഎം കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ്. സിപിഎം പക്ഷ പാതികളായ ഉദ്യോഗസ്ഥരുണ്ടെന്ന് പറഞ്ഞ് എസ്‌ഐടിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. എന്നാല്‍ അന്വേഷണം തങ്ങളിലേയ്ക്ക് എത്തുമ്പോള്‍ എസ്‌ഐടിയോടുള്ള വിശ്വാസം നഷ്ടമാകുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് അവസരവാദപരമെന്ന് വിമര്‍ശനം ഉന്നയിക്കുകയാണ് സിപിഎം.
സോണിയ ഗാന്ധിയെ കാണാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അപ്പോയ്‌മെന്റ് എടുത്തത് താനല്ലെന്നും തന്നെ ചോദ്യം ചെയ്യാനുള്ള എസ്‌ഐടി നീക്കത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.