മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയിലെ 68 പേര്‍ എതിരില്ലാതെ വിജയിച്ചു; അന്വേഷണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിയിലെ 68 പേര്‍ എതിരില്ലാതെ വിജയിച്ചു; അന്വേഷണവുമായി  തിരഞ്ഞെടുപ്പ് കമ്മിഷന്‍

മുംബൈ: മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ മുന്‍പേ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിലെ 68 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍.

പണവും ഭീഷണിയും ഉപയോഗിച്ചാണ് എതിരാളികളെ മത്സരരംഗത്ത് നിന്നും ഒഴിവാക്കുന്നതെന്ന് ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, നവ നിര്‍മാണ്‍ സേന എന്നീ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചത്.

എതിരില്ലാതെ വിജയിച്ചവരില്‍ 44 പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയിലെ 22 പേരും അജിത് പവാറിന്റെ എന്‍സിപിയിലെ രണ്ട് സ്ഥാനാര്‍ത്ഥികളും വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു.

ഇസ്ലാമിക് പാര്‍ട്ടിയിലെയും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് മഹായുതി സഖ്യത്തിന് പുറത്തു നിന്നും വിജയിച്ചത്. അതേസമയം പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലെ ഒരു സ്ഥാനാര്‍ത്ഥി പോലും എതിരില്ലാതെ വിജയിച്ചിട്ടില്ല.

ജനുവരി 15 നാണ് മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് വോട്ടെടുപ്പ്. ജനുവരി 16 നാണ് വോട്ടെണ്ണല്‍. ബിജെപിയുടെ 44 അംഗങ്ങള്‍ എതിരില്ലാത്ത വിജയിച്ചതില്‍ 15 പേരും കല്യാണ്‍-ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നാണ്.

പന്‍വേല്‍, ജല്‍ഗാവ്, ഭിവണ്ടി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും ധുലെയില്‍ നിന്ന് നാല് പേരും അഹല്യ നഗറില്‍ നിന്ന് മൂന്ന് പേരും പൂനെ, പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നിന്ന് രണ്ട് പേര്‍ വീതവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

നിയമവിരുദ്ധ വഴിയിലൂടെയാണ് ബിജെപിയും സഖ്യകക്ഷികളും എതിരില്ലാത്ത വിജയം നേടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ എതിരാളികള്‍ക്ക് ഒരു കോടി മുതല്‍ അഞ്ച് കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതായും പ്രതിപക്ഷം ആരോപിച്ചു.

പണം സ്വീകരിക്കാതെ മത്സരത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ക്കെതിരെ ഭീഷണികളും കേസുകളും ഉപയോഗിക്കുന്നു. ജനാധിപത്യമല്ല, സ്വേച്ഛാധിപത്യമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കലിന് പിന്നില്‍ പണമോ, സമ്മര്‍ദ്ദമോ ഉണ്ടായിട്ടുണ്ടോയെന്നാണ് ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.