പുനര്‍ജനി പദ്ധതി; 'സതീശന്റെ അക്കൗണ്ടില്‍ പണം വന്നിട്ടില്ല, അഴിമതിക്ക് തെളിവില്ല': വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

പുനര്‍ജനി പദ്ധതി; 'സതീശന്റെ അക്കൗണ്ടില്‍ പണം വന്നിട്ടില്ല, അഴിമതിക്ക് തെളിവില്ല': വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: പറവൂര്‍ നിയമസഭാ മണ്ഡലത്തിലെ പ്രളയ ബാധിതരുടെ പുനരധിവാസത്തിനായി നടപ്പാക്കിയ പുനര്‍ജനി പദ്ധതിക്ക് ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരേ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്.

വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് ഡിഐജി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കൈമാറിയ കത്താണ് പുറത്തു വന്നത്. സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ സതീശന്‍ ചെയ്തതായി കണ്ടെത്താനായില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്നും അതിനാല്‍ വി.ഡി സതീശനെതിരേ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയതായും നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു. പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു ശുപാര്‍ശ നല്‍കിയിരുന്നത്.

എന്നാല്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം 2025 സെപ്റ്റംബറിലാണ് സതീശനെതിരേ തെളിവില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് ഡിഐജി വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഈ കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പുനര്‍ജനി പദ്ധതി സംബന്ധിച്ച് പ്രധാനമായും നാല് കാര്യങ്ങളാണ് കത്തിലുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്താനായിട്ടില്ലെന്നതാണ് ഒന്നാമത്തേത്. വിദേശ സന്ദര്‍ശനത്തിന് ശേഷം സതീശന്‍ വസ്തു വാങ്ങിയതായി പരാതിയില്‍ ആരോപിച്ചിട്ടില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്നതാണ് മറ്റൊന്ന്.

പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്തത് മണപ്പാട് ഫൗണ്ടേഷനെന്ന സന്നദ്ധ സംഘടനയാണെന്നതാണ് മൂന്നാമത്തേത്. സതീശന്‍ ഫണ്ട് കൈകാര്യം ചെയ്തതായി അറിവായിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കുന്നു. നാലാമതായി, സതീശന്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും കത്തിലുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.