പയര്‍ ഉല്‍പന്നങ്ങള്‍ക്ക് 30% തീരുവ: അമേരിക്കയുടെ ഏകപക്ഷീയമായ താരിഫ് നടപ്പാക്കലിന് നിശബ്ദ മറുപടി നല്‍കി ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍

പയര്‍ ഉല്‍പന്നങ്ങള്‍ക്ക് 30% തീരുവ: അമേരിക്കയുടെ  ഏകപക്ഷീയമായ താരിഫ് നടപ്പാക്കലിന് നിശബ്ദ മറുപടി നല്‍കി ഇന്ത്യ; ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ തീരുവ നടപ്പാക്കലിനെ അതേ തീരുവ കൊണ്ടു തന്നെ നിശബ്ദമായി മറുപടി കൊടുത്ത് ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി തീരുവ അമേരിക്ക 50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

ഇതിന് മറുപടിയായി അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്‍ തോതില്‍ കയറ്റുമതി ചെയ്തിരുന്ന പയറു വര്‍ഗങ്ങള്‍ക്കും പരിപ്പുകള്‍ക്കും 30 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ തീരുവ നിലവിലുണ്ടെങ്കിലും ഇത് പൊതുവായി പ്രഖ്യാപിക്കാതെയാണ് നടപ്പിലാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയ്ക്ക് കാര്യമായി പ്രചാരണം നല്‍കിയില്ല. രണ്ട് യു.എസ് സെനറ്റര്‍മാര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കത്തെഴുതിയ വിവരം പുറത്ത് വന്നതോടെയാണ് ഇന്ത്യ ചുമത്തിയ തീരുവ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇന്ത്യ ചുമത്തിയ വന്‍ തീരുവയില്‍ കര്‍ഷകരും കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിലാണെന്നും കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് ട്രംപിനോട് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോര്‍ത്ത് ഡക്കോട്ട, മൊണ്ടാന എന്നിവിടങ്ങളിലെ സെനറ്റര്‍മാരായ കെവിന്‍ ക്രാമര്‍, സ്റ്റീവ് ഡെയിന്‍സ് എന്നിവരാണ് ട്രംപിന് കത്തയച്ചത്.

ഈ കത്ത് പുറത്തു വന്നതോടെയാണ് ഇന്ത്യ തീരുവ കൂട്ടിയ വിവരം വലിയ ചര്‍ച്ചയായത്. തീരുവ കുറയ്ക്കാനും ഇന്ത്യന്‍ വിപണിയിലേക്ക് യു.എസ് ഉല്‍പന്നങ്ങളുടെ പ്രവേശനം സുഗമമാക്കാനും ട്രംപ് ഇടപെടണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉറപ്പിക്കും മുന്‍പ് ട്രംപ് ഇടപെടണമെന്നാണ് ആവശ്യം.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍:

2025 ഒക്ടോബര്‍ 30 ന് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മഞ്ഞക്കടലയ്ക്ക് 30 ശതമാന തീരുവ ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. ഈ തീരുവ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. അന്യായമായ തീരുവകള്‍ കാരണം അമേരിക്കന്‍ പരിപ്പ് വര്‍ഗ ഉല്‍പാദകര്‍ ഇന്ത്യയിലേക്ക് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുമ്പോള്‍ കാര്യമായ ദോഷം നേരിടുന്നു.

നോര്‍ത്ത് ഡക്കോട്ട, മൊണ്ടാന തുടങ്ങിയ കാര്‍ഷിക സംസ്ഥാനങ്ങള്‍ക്ക് ഇത് ഒരു പ്രധാന വിഷയമാണ്. ഈ സംസ്ഥാനങ്ങളാണ് അമേരിക്കയിലെ പ്രധാന കടല, പരിപ്പ് വര്‍ഗ ഉല്‍പാദകര്‍. അതേസമയം, ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ പരിപ്പ് വര്‍ഗ ഉപഭോക്താവ്, ലോകത്തിലെ മൊത്തം ഉപഭോഗത്തിന്റെ ഏകദേശം 27 സതമാനം വരും ഇത്.

ഇന്ത്യയില്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പരിപ്പ് വര്‍ഗങ്ങള്‍ പയര്‍, കടല, ഉണങ്ങിയ ബീന്‍സ്, എന്നിവയാണ്. എന്നിട്ടും അമേരിക്കന്‍ പരിപ്പ് വര്‍ഗങ്ങള്‍ക്ക് വലിയ തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ട്രംപ് മന്ത്രിസഭ ആദ്യമായി ഭരണത്തിലെത്തിയപ്പോള്‍ ഇവയ്ക്ക് നികുതി ചുമത്തുന്ന വിഷയം സംബന്ധിച്ച് തങ്ങള്‍ എഴുതിയിരുന്നതായി സെനറ്റര്‍മാര്‍ സൂചിപ്പിച്ചു. അന്ന്, 2020 ലെ വ്യാപാര ചര്‍ച്ചയ്ക്കിടെ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരിട്ട് കത്ത് കൈമാറിയിരുന്നു.

ഇന്ത്യ-യു.എസ് വ്യാപാരക്കരാര്‍ സംബന്ധിച്ച പ്രഖ്യാപനം അനിശ്ചിതമായി നീളുന്നതിനിടെയാണ് ഇന്ത്യ നികുതി 30 ശതമാനമാക്കി ഉയര്‍ത്തിയത്. ഇന്ത്യയുടെ ആഭ്യന്തര കാര്‍ഷിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സ്വന്തം വ്യാപാര സ്വയംഭരണാധികാരം ഉറപ്പിക്കാനുമുള്ള വ്യക്തമായ സൂചനയായിട്ടാണ് നയതന്ത്രജ്ഞര്‍ ഈ നീക്കത്തെ കാണുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ വരാനിരിക്കുന്ന വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ഈ വിഷയം പ്രധാനമാകാന്‍ സാധ്യതയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.