അമേരിക്കയുടെ വന്‍ നാവിക വ്യൂഹം ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതായി ട്രംപിന്റെ സ്ഥിരീകരണം; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

അമേരിക്കയുടെ വന്‍ നാവിക വ്യൂഹം  ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതായി ട്രംപിന്റെ സ്ഥിരീകരണം; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ അമേരിക്കയുടെ വന്‍ നാവിക സന്നാഹം ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൈനിക നടപടികള്‍ക്ക് സാധ്യത കുറവാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് പറഞ്ഞിരുന്നെങ്കിലും ഇതിന് വിരുദ്ധമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഇറാന്‍ നിര്‍ത്തിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്. എന്നാല്‍ ജയിലുകളില്‍ ക്രൂര പീഡനങ്ങളും വധശിക്ഷകളും നടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

'ഇറാനിലേക്ക് വലിയ ഫ്ളോട്ടില പോയിക്കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നുതെന്ന് നമുക്ക് നോക്കാം. ഒന്നും സംഭവിക്കാതിരിക്കാനാണ് എനിക്ക് ഇഷ്ടം. പക്ഷേ, ഇറാനെ വളരെ അടുത്ത് നമ്മള്‍ നിരീക്ഷിക്കുകയാണ്'- ട്രംപ് പറഞ്ഞു.

ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളില്‍ നിന്ന് യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റാന്‍ ഉത്തരവിട്ടതായി കഴിഞ്ഞയാഴ്ച അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം.

ഇറാനിലേക്ക് അടുത്ത ദിവസങ്ങളിലായി സൈനിക ഗ്രൂപ്പുകളടങ്ങിയ വിമാനം എത്തിച്ചേരുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനി കപ്പല്‍ അടക്കമുള്ളവ ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നും യാത്ര തിരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രതിഷേധക്കാരെ തൂക്കിലേറ്റുന്നത് തടയാന്‍ ഇറാനെതിരെ ബലം പ്രയോഗിക്കുമെന്ന തന്റെ ഭീഷണി 837 പേരെ തൂക്കിലേറ്റുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും അദേഹം വ്യക്തമാക്കി.

അതിനിടെ ബുധനാഴ്ച ഇറാനിയന്‍ അധികൃതര്‍ പ്രതിഷേധത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു. സമീപ ദിവസങ്ങളില്‍ പ്രതിഷേധങ്ങളില്‍ കുറവ് വന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം 3,117 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകളിലുള്ളത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

അതേസമയം പശ്ചിമേഷ്യയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നുവെന്ന സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയൊരാക്രമണമുണ്ടായാല്‍ മുഴുവന്‍ കരുത്തുമെടുത്ത് തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.