16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ട; ഓസ്ട്രേലിയന്‍ മാതൃക നടപ്പാക്കാനൊരുങ്ങി ഗോവ

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വേണ്ട; ഓസ്ട്രേലിയന്‍ മാതൃക നടപ്പാക്കാനൊരുങ്ങി ഗോവ

പനാജി: ഓസ്ട്രേലിയയുടേതിന് സമാനമായി 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനത്തിനൊരുങ്ങി ഗോവ. ഇതുമായി ബന്ധപ്പെട്ട നിയമ വശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോവ ടൂറിസം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രോഹന്‍ ഖൗന്റെ വ്യക്തമാക്കി.

മാതാപിതാക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിരോധനത്തിന് ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയ പോലുള്ള സങ്കേതങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും വലിയ സാമൂഹിക പ്രശ്നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ഓസ്ട്രേലിയ അടുത്തകാലത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു. അവര്‍ സാധ്യമാക്കിയ കാര്യങ്ങള്‍ നാം ചിന്തിച്ച് തുടങ്ങിയിട്ടേയുള്ളൂ. അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതേകുറിച്ച് മുഖ്യമന്ത്രിയോട് ഉടന്‍ സംസാരിക്കും. സാധ്യമെങ്കില്‍ അത്തരമൊരു നിയമം നമ്മുടെ നാട്ടിലും പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് അദേഹം പറഞ്ഞു.

ഇന്ന് കുട്ടികള്‍ മൊബൈല്‍ ഫോണിലേക്കും അവരുടെ സോഷ്യല്‍ മീഡിയയിലേക്കുമായി ചുരുങ്ങിയിരിക്കുകയാണ്. കുടുംബത്തോടൊപ്പമായിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം കയ്യില്‍ ഫോണാണ്. കുട്ടികളുടെ സ്വകാര്യ സമയങ്ങളെ സോഷ്യല്‍ മീഡിയ അപഹരിക്കുകയാണ്. ഓസ്ട്രേലിയന്‍ നിയമങ്ങളുടേതിന് സമാനമായിട്ടുള്ള ഒരു നിയമത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. സാധ്യമെങ്കില്‍ അടുത്ത തലമുറയുടെ നല്ലതിനായി അത് നടപ്പിലാക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം കഴിഞ്ഞ മാസം മുതല്‍ ഓസ്‌ട്രേലിയ വിലക്കിയിരുന്നു. 16 വയസിന് താഴെയുള്ളവരെ പ്ലാറ്റ് ഫോമുകളില്‍ നിന്ന് വിലക്കിയില്ലെങ്കില്‍ കമ്പനികള്‍ 4.95 കോടി ഡോളര്‍ പിഴ അടക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.