ഇറാന്‍-യു.എസ് നയതന്ത്ര ചര്‍ച്ച: പാക്കിസ്ഥാന് കൂറ് അമേരിക്കയോട്; മധ്യസ്ഥതയില്‍ വിശ്വാസമില്ലെന്ന് ഇറാന്‍

ഇറാന്‍-യു.എസ് നയതന്ത്ര ചര്‍ച്ച: പാക്കിസ്ഥാന് കൂറ് അമേരിക്കയോട്; മധ്യസ്ഥതയില്‍ വിശ്വാസമില്ലെന്ന് ഇറാന്‍

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചയില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ആശങ്കയുയര്‍ത്തി ഇറാന്‍. നിര്‍ണായക ഘട്ടത്തില്‍ പാകിസ്ഥാന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നാണ് ഇറാന്റെ ചോദ്യം. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം, ആണവ നയങ്ങള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്ന സമയത്താണ് വിമര്‍ശനവുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.

ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ കഴിവിനെതിരെ ഇറാനിയന്‍ പാര്‍ലമെന്റ് അംഗവും നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മീഷന്‍ വക്താവുമായ ഇബ്രാഹിം റെസായിയാണ് മധ്യസ്ഥതയില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. പാകിസ്ഥാന്‍ ഒരു നല്ല സുഹൃത്താണെന്ന് റെസായി അംഗീകരിച്ചെങ്കിലും, മധ്യസ്ഥതയ്ക്ക് ആവശ്യമായ വിശ്വാസ്യത പാകിസ്ഥാന് ഇല്ലെന്നാണ് അദേഹത്തിന്റെ പക്ഷം. പാകിസ്ഥാന്‍ പലപ്പോഴും അമേരിക്കയുമായി ചേര്‍ന്നു നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അമേരിക്കയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാറില്ലെന്നും അദേഹം ചൂണ്ടികാട്ടി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്ന പാകിസ്ഥാന്‍, അമേരിക്കന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി ഒന്നും സംസാരിക്കാറില്ലെന്നും ആരോപിച്ചു. അമേരിക്ക നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുമ്പോള്‍ പോലും അതിനെതിരെ ലോകത്തോട് സംസാരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകുന്നില്ല. ഒരു മധ്യസ്ഥന്‍ എപ്പോഴും നിഷ്പക്ഷനായിരിക്കണമെന്നും ഒരു ഭാഗത്തേക്ക് മാത്രം ചാഞ്ഞ് നില്‍ക്കരുതെന്നും ഇബ്രാഹിം റെസായി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.