ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് കടുക്കുന്നു. അമേരിക്കയുടെ ഏത് സൈനിക നീക്കത്തെയും നേരിടാൻ ഇറാനിയൻ സായുധ സേന പൂർണ സജ്ജമാണെന്ന് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പ്രതിനിധി മുഹമ്മദ് ജാഫർ അസദി വ്യക്തമാക്കി. ഇറാന്റെ പുതിയ സമാധാന നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത പ്രതികരണം.
ഇറാൻ മുന്നോട്ടുവെച്ച പുതിയ ഒത്തുതീർപ്പ് വ്യവസ്ഥകളിൽ താൻ അതൃപ്തനാണെന്ന് വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാൻ ഭരണകൂടത്തിനുള്ളിൽ ആഭ്യന്തര ഭിന്നത രൂക്ഷമാണെന്നും ട്രംപ് ആരോപിച്ചു. ഒന്നുകിൽ കൂടുതൽ ശക്തമായ സൈനിക നടപടി അല്ലെങ്കിൽ അമേരിക്കയ്ക്ക് കൂടി തൃപ്തികരമായ ഒരു സമാധാന കരാർ - ഇതിലേതെങ്കിലും ഒന്നായിരിക്കും ഇനി സംഭവിക്കുകയെന്ന് ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിൽ ഇറാനുമായുള്ള യുദ്ധം അവസാനിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സമാധാനം ആഗ്രഹിച്ചുള്ള നീക്കമല്ലെന്നും മറിച്ച് യുദ്ധാധികാര പ്രമേയ പ്രകാരം കോൺഗ്രസിന്റെ അനുമതി കൂടാതെ സൈനിക നടപടികൾ തുടരാനുള്ള തന്ത്രമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
1973 ലെ നിയമപ്രകാരം യുഎസ് കോൺഗ്രസിന്റെ പ്രത്യേക അനുമതിയില്ലാതെ ഒരു രാജ്യവുമായി 60 ദിവസത്തിൽ കൂടുതൽ സൈനിക സംഘർഷത്തിൽ ഏർപ്പെടാൻ പ്രസിഡന്റിന് അധികാരമില്ല. ഈ നിയമക്കുരുക്ക് ഒഴിവാക്കാനാണ് 'യുദ്ധം അവസാനിച്ചു' എന്ന് ട്രംപ് കത്തിൽ സൂചിപ്പിച്ചത്. എന്നാൽ സാഹചര്യങ്ങൾ സമാധാനത്തിലേക്കല്ല മറിച്ച് വീണ്ടും ഒരു യുദ്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് ഇരു രാജ്യങ്ങളുടെയും പുതിയ നിലപാടുകൾ. അന്താരാഷ്ട്ര തലത്തിൽ ഈ വിഷയം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.