ബീജിങിനെ വിറപ്പിക്കുന്ന 'ഇന്ത്യന്‍ ഹോര്‍മുസ്'; ഗ്രേറ്റ് നിക്കോബാറില്‍ ഒരുങ്ങുന്നത് വന്‍ തന്ത്രപ്രധാന നീക്കം

ബീജിങിനെ വിറപ്പിക്കുന്ന 'ഇന്ത്യന്‍ ഹോര്‍മുസ്'; ഗ്രേറ്റ് നിക്കോബാറില്‍ ഒരുങ്ങുന്നത് വന്‍ തന്ത്രപ്രധാന നീക്കം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്ര വ്യാപാര പാതകളില്‍ ചൈനയുടെ നീക്കങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള ഇന്ത്യയുടെ തന്ത്രപ്രധാന കേന്ദ്രമായി ഗ്രേറ്റ് നിക്കോബാര്‍ ദ്വീപ് മാറുന്നു. മലാക്ക കടലിടുക്കിന്റെ പ്രവേശന കവാടത്തില്‍ ഇന്ത്യ നടപ്പിലാക്കുന്ന 11 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ വികസന പദ്ധതിയാണ് ഇപ്പോള്‍ ആഗോള ഭൗമ രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ ഇറാന്റെ ഹോര്‍മുസ് കടലിടുക്ക് പോലെ ഭാവിയില്‍ ചൈനയുമായി ഒരു സൈനിക സംഘര്‍ഷമുണ്ടായാല്‍ തന്ത്രപരമായ മേധാവിത്വം നേടാന്‍ ഇന്ത്യക്ക് ഈ ദ്വീപ് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ചൈന തങ്ങളുടെ ക്രൂഡോയില്‍ ഇറക്കുമതിയുടെ 80 ശതമാനവും മൊത്തം വ്യാപാരത്തിന്റെ മൂന്നിലൊന്നും നടത്തുന്നത് മലാക്ക കടലിടുക്ക് വഴിയാണ്. അതിനാല്‍ തന്നെ ഗ്രേറ്റ് നിക്കോബാറിലെ ഇന്ത്യന്‍ സാന്നിധ്യം ചൈനയ്ക്ക് വലിയ പ്രതിരോധ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

തുടക്കത്തില്‍ സിംഗപ്പൂരിനോടും ഹോങ്കോങിനോടും കിടപിടിക്കുന്ന ഒരു അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടായും സാമ്പത്തിക ഇടനാഴിയായുമാണ് ഭരണകൂടം ഈ പ്രോജക്റ്റ് വിഭാവനം ചെയ്തതെങ്കിലും നിലവിലെ ആഗോള സാഹചര്യത്തില്‍ ഇതിന്റെ സുരക്ഷാ-പ്രതിരോധ പ്രാധാന്യത്തിനാണ് രാജ്യം കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.

ഭരണകൂടം അതീവ താല്‍പര്യത്തോടെ വിഭാവനം ചെയ്യുന്ന ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം ഇവിടുത്തെ ബഹുവിധ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമാണ്. പ്രതിരോധ-സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗിക്കാവുന്ന അത്യാധുനിക അന്താരാഷ്ട്ര വിമാനത്താവളമാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം ആഗോള സമുദ്ര വ്യാപാരത്തിന്റെ കേന്ദ്ര ബിന്ദുവാകാന്‍ പോകുന്ന അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലും, പ്രോജക്റ്റുകളുടെ സുഗമമായ നടത്തിപ്പിനായി ഒരുങ്ങുന്ന വാതക അധിഷ്ഠിത പവര്‍ പ്ലാന്റും, വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുന്ന ടൂറിസം ഇന്‍ഫ്രാസ്ട്രക്ചറും ഉള്‍പ്പെടുന്നതാണ് ഈ വന്‍കിട വികസന പദ്ധതി.

ഇന്‍ഡോ-പസഫിക് മേഖലയിലും ആന്‍ഡമാന്‍ കടലിലും ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണ ശേഷി വര്‍ധിപ്പിക്കാന്‍ ഈ മുന്നേറ്റം സഹായിക്കുമെന്ന് മുന്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള പ്രമുഖ തന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇറാന്റെ ഹോര്‍മുസ് കടലിടുക്ക് പോലെയുള്ള ഒരു പൂര്‍ണ നാവിക ഉപരോധം മലാക്കയില്‍ സൃഷ്ടിക്കുക എളുപ്പമല്ലെന്നും മറിച്ച് സമുദ്ര മേഖലയിലെ വിവരശേഖരണത്തിലും സുരക്ഷയിലും ഇന്ത്യക്ക് വലിയൊരു മേല്‍ക്കൈ നല്‍കാന്‍ ഈ പദ്ധതിക്ക് സാധിക്കുമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം അതിവേഗം മാറുന്ന ഭൗമരാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം വലിയൊരു പരിസ്ഥിതി-സാമൂഹിക പ്രതിസന്ധിക്കും ഈ പദ്ധതി കാരണമാകുന്നുണ്ടെന്ന് ആക്ടിവിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. വംശനാശ ഭീഷണി നേരിടുന്ന ഷോമ്പന്‍, നിക്കോബാറീസ് തുടങ്ങിയ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ആവാസ വ്യവസ്ഥയെ ഈ നിര്‍മാണം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പദ്ധതിക്കായി പത്ത് ലക്ഷത്തോളം നിത്യഹരിത മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് പരിസ്ഥിതി സംഘടനകളുടെ കണക്ക്.

ഭൂകമ്പ സാധ്യതയേറിയ അതീവ ഗുരുതരമായ സിസ്മിക് സോണ്‍-5 പരിധിയിലാണ് ഈ ദ്വീപ് വരുന്നത്. വലിയൊരു ഭൂകമ്പം ഉണ്ടായാല്‍ ഈ വന്‍കിട നിര്‍മാണങ്ങള്‍ ഭാവിയില്‍ ഇന്ത്യക്ക് വലിയൊരു സാമ്പത്തിക-പ്രതിരോധ ബാധ്യതയായി മാറുമെന്ന കടുത്ത ആശങ്കയും വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്. കഴിഞ്ഞ മാസം ദ്വീപ് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വികസനത്തിന്റെ പേരില്‍ പ്രകൃതിയെയും ആദിവാസി പൈതൃകത്തെയും തകര്‍ക്കുന്ന ഏറ്റവും വലിയ ക്രൈം എന്നാണ് ഈ പ്രോജക്റ്റിനെ വിശേഷിപ്പിച്ചത്. രാജ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള വലിയൊരു സമവായ ചര്‍ച്ചയ്ക്കാണ് പദ്ധതിയിപ്പോള്‍ വഴി തുറന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.