കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി: സ്ത്രീകള്‍ക്ക് യാത്ര ഫ്രീയാണ്, പക്ഷേ ടിക്കറ്റില്ലെങ്കില്‍ പോക്കറ്റ് കീറും !

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി: സ്ത്രീകള്‍ക്ക് യാത്ര ഫ്രീയാണ്, പക്ഷേ ടിക്കറ്റില്ലെങ്കില്‍ പോക്കറ്റ് കീറും !

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് യാത്ര സൗജന്യം ആണെങ്കിലും ടിക്കറ്റെടുക്കാന്‍ മറന്നാല്‍ പണി കിട്ടും. ബസില്‍ കയറിയാല്‍ പണം നല്‍കേണ്ടതില്ലെങ്കിലും പഴയത് പോലെ കണ്ടക്ടറോട് പറഞ്ഞ് സീറോ ടിക്കറ്റ് കൈപ്പറ്റണം. ടിക്കറ്റ് ചെക്കര്‍മാര്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ കൈവശം ടിക്കറ്റില്ലെങ്കില്‍ 500 രൂപ പിഴയടക്കേണ്ടി വരും.

യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി പുറത്തിറക്കിയ പ്രധാന നിര്‍ദേശങ്ങള്‍

1. സീറോ ടിക്കറ്റ് നിര്‍ബന്ധം

സൗജന്യ യാത്രയാണെങ്കിലും ടിക്കറ്റ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് നിര്‍ബന്ധമായും വാങ്ങി കൈവശം സൂക്ഷിക്കണം. സൗജന്യ നിരക്കാണെങ്കിലും യാത്ര ചെയ്യുന്ന ദൂരത്തിനുള്ള തുക ഈ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

2. കുട്ടികള്‍ക്ക് ടിക്കറ്റ് വേണോ?

സ്ത്രീകള്‍ക്കൊപ്പം ആണ്‍കുട്ടികളുണ്ടെങ്കില്‍ പ്രായമനുസരിച്ച് ടിക്കറ്റെടുക്കണം.

അഞ്ച് മുതല്‍ 11 വയസ് വരെ: പകുതി ടിക്കറ്റ്

12 വയസോ അതില്‍ കൂടുതലോ: പൂര്‍ണ ടിക്കറ്റ്

3. ഓര്‍ഡിനറി ബസുകളില്‍ മാത്രം; സിറ്റി ഫാസ്റ്റില്‍ ആനുകൂല്യമില്ല

പ്രിയദര്‍ശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്ര ഓര്‍ഡിനറി വിഭാഗം ബസുകളില്‍ മാത്രമാണ്. തിരുവനന്തപുരം നഗരത്തില്‍ സര്‍വീസ് നടത്തുന്ന സിറ്റി ഫാസ്റ്റ് ബസുകളില്‍ ഈ ആനുകൂല്യം ലഭിക്കില്ല. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

4. ബസുകള്‍ എങ്ങനെ തിരിച്ചറിയാം?

യാത്രക്കാര്‍ക്ക് ആശയക്കുഴപ്പം ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി പ്രത്യേക സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്.
പദ്ധതിയില്‍ ഉള്‍പ്പെട്ട ഓര്‍ഡിനറി ബസുകളുടെയും ഉള്‍പ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും മുന്‍വശത്തും പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലും ഇത് സംബന്ധിച്ച സ്റ്റിക്കറുകള്‍ ഉണ്ടായിരിക്കും.

തിരുവനന്തപുരം നഗരത്തില്‍ സിറ്റി ഓര്‍ഡിനറി ബസുകള്‍ക്ക് കുറഞ്ഞ നിരക്ക് 10 രൂപയും സിറ്റി ഫാസ്റ്റ് ബസുകള്‍ക്ക് കുറഞ്ഞ നിരക്ക് 12 രൂപയുമാണ്. സിറ്റി ഫാസ്റ്റ് ബസുകള്‍ പ്രത്യേക ക്ലാസില്‍ ഉള്‍പ്പെടുന്നതിനാലാണ് അവയെ സൗജന്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.