'ജി7 ഇനി ലോകം നിയന്ത്രിക്കില്ല, പുതിയ ലോക ക്രമത്തില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യം': മാര്‍ക്ക് കാര്‍ണി

'ജി7 ഇനി ലോകം നിയന്ത്രിക്കില്ല, പുതിയ ലോക ക്രമത്തില്‍ ഇന്ത്യയുടെ സാന്നിധ്യം അനിവാര്യം': മാര്‍ക്ക് കാര്‍ണി

പാരീസ്: പാശ്ചാത്യ രാജ്യങ്ങളുടെ ശക്തമായ കൂട്ടായ്മയായ ജി7 കൂട്ടായ്മയ്ക്ക് ഇനി ഒരിക്കലും ലോകത്തെ ഒറ്റയ്ക്ക് നിയന്ത്രിക്കാനാകില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. പുതിയ ലോക ക്രമത്തില്‍ ആഗോള ശക്തികളുടെ പരമാധികാരവും ആധിപത്യവും ആര്‍ക്കും മാത്രമായി അവകാശപ്പെടാനാകില്ലെന്നും ഇന്ത്യയുടെ സാന്നിധ്യം ആഗോളതലത്തില്‍ ഒഴിച്ചുകൂടാനാകാത്തതാണെന്നും അദേഹം വ്യക്തമാക്കി.

യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ജി7 രാജ്യങ്ങള്‍ എപ്പോഴെങ്കിലും ലോകത്തെ നിയന്ത്രിച്ചിട്ടുണ്ടെങ്കില്‍, ഇനി അവര്‍ക്ക് ലോകം ഭരിക്കാനാകില്ല. ലോകം തങ്ങളുടെകീഴിലാണെന്ന് ഭാവിക്കാന്‍ പോലും അവര്‍ക്ക് സാധിക്കില്ലെന്ന് മാര്‍ക്ക് കാര്‍ണി കൂട്ടിച്ചേര്‍ത്തു.

ലോകം നിലവില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ജി7 രാജ്യങ്ങളുടെ പരമ്പരാഗത കൂട്ടായ്മയ്ക്ക് മാത്രം സാധിക്കില്ലെന്ന തിരിച്ചറിവാണ് പുതിയ മാറ്റങ്ങള്‍ക്ക് പിന്നില്‍. ഇത്തരം പ്രതിസന്ധികള്‍ മറികടക്കാന്‍ ഇന്ത്യയെപ്പോലുള്ള വന്‍ ശക്തികളുടെ സഹകരണവും കാഴ്ചപ്പാടുകളും അനിവാര്യമാണ്. വര്‍ധിച്ച് വരുന്ന ഭൗമ രാഷ്ട്രീയ വെല്ലുവിളികളെ നേരിടാന്‍ ലോകത്തിലെ മധ്യവര്‍ത്തി ശക്തികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും ഈ വര്‍ഷം ആദ്യം ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ താന്‍ മുന്നോട്ടുവെച്ച ആശയങ്ങളെ ശരിവെക്കുന്ന രീതിയിലാണ് പുതിയ ലോക രാഷ്ട്രീയ ക്രമം രൂപപ്പെടുന്നതെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

ഫ്രാന്‍സിലെ ഇവിയനില്‍ നടക്കുന്ന 52-ാമത് ജി7 ഉച്ചകോടിയില്‍ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ് എന്നി അംഗ രാജ്യങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനും പുറമെ പങ്കാളിത്ത രാജ്യങ്ങളെ പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. പരമ്പരാഗത കൂട്ടായ്മയ്ക്ക് പുറമെ ഇന്ത്യ, ബ്രസീല്‍, ഈജിപ്ത്, കെനിയ തുടങ്ങിയ രാജ്യങ്ങളെയും ഇതിലൂടെ ഒരുമിച്ച് കൊണ്ടുവരുമെന്ന് കാര്‍ണി പറഞ്ഞു.

ആഗോള പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ രാജ്യങ്ങള്‍ വിശാലമായ കാഴ്ചപ്പാടും മികച്ച പരിഹാര മാര്‍ഗങ്ങളും സംഭാവന ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഈ നിര്‍ണായക പരാമര്‍ശമെന്നത് ഏറെ ശ്രദ്ധേയമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.