ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നികുതി കുറച്ച് പെട്രോള്‍, ഡീസല്‍ വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നുവെന്നാണ് വിവരം.
പശ്ചിമ ബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെല്ലാം ഇന്ധന വില വര്‍ധനവ് എതിര്‍ പാര്‍ട്ടികള്‍ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നുണ്ട്. ഇത് ബിജെപിയെ വല്ലാതെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു.
മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ ക്രൂഡ് ഓയില്‍ വിലയും ഇന്ത്യയിലെ ഇന്ധന വിലയും താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനാകാതെ വലയുകയാണ് അതാത് സംസ്ഥാനങ്ങളിലെ ബിജെപി നേതൃത്വം. ഈയൊരു സാഹചര്യത്തിലാണ് നികുതി കുറച്ച് തല്‍ക്കാലത്തേക്ക് ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം.
ഫെബ്രുവരി 26 മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ട്. എങ്കിലും ഇന്ധനനികുതി കുറക്കുന്നത് ദേശീയ വിഷയമായതിനാല്‍ പെരുമാറ്റച്ചട്ടം ബാധകമാവില്ലെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന ഇന്ധനത്തിന്റെ റീടെയില്‍ വിലയുടെ 200 ശതമാനം വിവിധ നികുതികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26