മിഷേല്‍ ഷാജിയുടെ മരണത്തിന് ഇന്ന് നാലാണ്ട്; മുങ്ങിമരണമല്ലന്ന് മാതാപിതാക്കള്‍: ഇടവക പള്ളിയില്‍ നീതിജ്വാല തെളിച്ച് നാട്ടുകാര്‍

മിഷേല്‍ ഷാജിയുടെ മരണത്തിന് ഇന്ന് നാലാണ്ട്;  മുങ്ങിമരണമല്ലന്ന് മാതാപിതാക്കള്‍:   ഇടവക പള്ളിയില്‍  നീതിജ്വാല തെളിച്ച് നാട്ടുകാര്‍

കൊച്ചി: നാല് വര്‍ഷം മുമ്പ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിക്കായി ഇന്ന് നീതിജ്വാല സംഘടിപ്പിച്ചു.

മിഷേല്‍ അന്ത്യ വിശ്രമം കൊളളുന്ന പിറവം മുളക്കുളം കര്‍മേല്‍ക്കുന്ന് പള്ളിയിലാണ് ബന്ധുക്കളും നാട്ടുകാരും നീതിജ്വാല ഒരുക്കിയത്. രാവിലെ കുര്‍ബാനയെ തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം അനൂപ് ജേക്കബ് എം.എല്‍.എ നീതിജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു.

മുളക്കുളം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെ മകളാണ് മിഷേല്‍ ഷാജി. എറണാകുളത്ത് സി. എയ്ക്കു പഠിക്കുകയായിരുന്ന മിഷേലിനെ 2017 മാര്‍ച്ച് ആറിന് വൈകുന്നേരമാണ് കാണാതായത്. കലൂരില്‍ പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങള്‍ രേഖയിലുണ്ട്. പിന്നീട് മിഷേലിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല.

പിറ്റേന്ന് വൈകീട്ട് ഐലന്‍ഡ് വാര്‍ഫില്‍ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടുകിട്ടി. വെള്ളത്തില്‍ വീണ് മുങ്ങിമരിച്ചതിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത നിലയിലായിരുന്നു മൃതദേഹം. മുങ്ങിമരണമാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും കണ്ടെത്തല്‍. എന്നാല്‍ മിഷേലിന്റെ മാതാപിതാക്കളും ബന്ധുക്കളും മിഷേലിനെ അടുത്തറിയാവുന്നവരുമൊന്നും ഇത് അംഗീകരിക്കുന്നില്ല.

കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളും കര്‍മസമിതിയും മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കുമെല്ലാം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മിഷേലിന്റെ മരണം നടന്നിട്ട് ഇന്ന് നാലുവര്‍ഷം തികയുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.