മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേര്‍ക്കായി രാത്രിയിലും ഊര്‍ജിത തിരച്ചില്‍; രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍

മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേര്‍ക്കായി രാത്രിയിലും ഊര്‍ജിത തിരച്ചില്‍; രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍

കല്‍പ്പറ്റ: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അഞ്ച് പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് സംഘങ്ങളിലായി എഴുപതോളം വരുന്ന ദുരന്തനിവാരണ സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ദുരന്തസ്ഥലത്ത് നേരിട്ടെത്തിയ മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തത്സമയം വിലയിരുത്തുന്നുണ്ട്.

മീനാക്ഷിപ്പാലത്തിന്റെ മുകള്‍ഭാഗത്ത് മണ്ണുമൂടിയ പ്രദേശത്ത് ഹിറ്റാച്ചിയും ജെ.സി.ബിയും ഉപയോഗിച്ച് മണ്ണ് നീക്കുന്ന ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. മണ്ണിനടിയിലെ നേരിയ ചലനങ്ങള്‍ പോലും കൃത്യമായി കണ്ടെത്താന്‍ ശേഷിയുള്ള അത്യാധുനിക സ്‌പോട്ട് ലൊക്കേഷന്‍ ക്യാമറകളും രണ്ട് സ്‌നിഫര്‍ ഡോഗുകളും തിരച്ചിലിനായി രംഗത്തുണ്ട്. രാത്രിയിലും തെരച്ചില്‍ തടസമില്ലാതെ തുടരുന്നതിനായി പ്രദേശത്ത് വിപുലമായ ലൈറ്റിംഗ് സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ദുരന്തത്തില്‍ മൂന്ന് അതിഥിത്തൊഴിലാളികളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്ത മൂന്ന് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിന്ന് പൊലീസ് സര്‍ജനെ അടിയന്തരമായി വൈത്തിരിയിലേക്ക് എത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു.

മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒന്‍പത് പേരില്‍ രണ്ടുപേരെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികിത്സയിലുള്ള ഏഴുപേരില്‍ ഒരാള്‍ എറണാകുളം സ്വദേശിയായ സൈറ്റ് എന്‍ജിനീയറാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ ഐ.സി.യുവിലുള്ള രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. ഇതില്‍ ഒരാള്‍ക്ക് തലയ്ക്കും ഇരു കാലുകള്‍ക്കും മറ്റൊരാള്‍ക്ക് ഇരു കാലുകള്‍ക്കും ഒടിവുകളുണ്ട്.

പ്രദേശത്തെ അടിയന്തര സാഹചര്യം നേരിടുന്നതിനായി മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി കള്ളാടി മേഖലയിലെ 42 കുടുംബങ്ങളില്‍ നിന്നുള്ള 142 പേരെ മേപ്പാടി പോളിടെക്‌നിക്കില്‍ തയാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

രാത്രിയില്‍ തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നാല്‍ പോലും മെഡിക്കല്‍ ടീമും ആംബുലന്‍സുകളും ദുരന്തസ്ഥലത്ത് തന്നെ ക്യാമ്പ് ചെയ്യുമെന്നും ആരോഗ്യവകുപ്പിന്റെ എല്ലാവിധ സേവനങ്ങളും 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.