'മൂന്ന് കോടി രൂപ തന്നാല്‍ മന്ത്രിയാക്കാം'; വനിതാ എംഎല്‍എയ്ക്ക് ഡല്‍ഹിയില്‍ നിന്ന് വ്യാജ ഫോണ്‍ കോള്‍: പരാതിയില്‍ അന്വേഷണം

'മൂന്ന് കോടി രൂപ തന്നാല്‍ മന്ത്രിയാക്കാം'; വനിതാ എംഎല്‍എയ്ക്ക് ഡല്‍ഹിയില്‍ നിന്ന് വ്യാജ ഫോണ്‍ കോള്‍: പരാതിയില്‍ അന്വേഷണം

കോഴിക്കോട്: മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് വ്യാജ ഫോണ്‍ കോള്‍. സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടന്‍ വരുമെന്നും മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രി സ്ഥാനം ഉറപ്പാക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നുന വാട്‌സാപ്പ് കോള്‍ വന്നത്.

വയനാട് എംപി പ്രിയന്കാ ഗാന്ധിയുടെ ഓഫീസില്‍ നിന്നാണെന്നും രാജ്കുമാര്‍ എന്നാണ് പേരെന്നുമാണ് വിളിച്ച ആള്‍ പറഞ്ഞത്. സംശയം തോന്നിയ എംഎല്‍എ കാര്യം പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിനെ അറിയിച്ചപ്പോള്‍ അങ്ങനെയൊരു ഫോണ്‍ കോള്‍ ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് എംഎല്‍എ കോഴിക്കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

ജൂലൈ ആറിനാണ് വാട്‌സാപ്പ് കോള്‍ വന്നത്. ഇംഗ്ലീഷിലായിരുന്നു സംസാരം. ജില്ലയിലെ ഒരു എംപിയാണ് ഫോണ്‍ നമ്പര്‍ തന്നതെന്നും ഇയാള്‍ പറഞ്ഞു. മന്ത്രിയാക്കാമെന്ന വാഗ്ദാനം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട എംഎല്‍എ പണം തരാമെന്നും എങ്ങനെയാണ് നിങ്ങള്‍ തന്നെ മന്ത്രിയാക്കാന്‍ പോകുന്നതെന്നും തിരിച്ചു ചോദിച്ചു.

ഏകദേശം 10 മിനിട്ട് നീണ്ട സംസാരത്തിലൂടെ മന്ത്രിയാക്കാന്‍ നടത്തുന്ന ഓപ്പറേഷന്‍ വിവരിച്ചു. പിന്നീട് ഫോണ്‍ കട്ട് ചെയ്ത ശേഷം എംഎല്‍എ തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയെന്നും പറഞ്ഞ എംപിയെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചു.

എഐസിസി ആസ്ഥാനത്തു നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎല്‍എമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും അദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ വിളിച്ചന്വേഷിച്ചത്. ഡല്‍ഹിയില്‍ നിന്നാണ് വിളി വന്നതെന്ന് സൈബര്‍ സെല്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.