മധ്യേഷ്യന്‍ പര്യടനം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉസ്ബക്കിസ്ഥാനില്‍ ഊഷ്മള സ്വീകരണം

മധ്യേഷ്യന്‍ പര്യടനം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉസ്ബക്കിസ്ഥാനില്‍ ഊഷ്മള സ്വീകരണം

താഷ്‌കന്റ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാല് ദിവസത്തെ മധ്യേഷ്യന്‍ പര്യടനത്തിന് തുടക്കമായി. ഇന്നലെ ഉസ്ബക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കന്റിലെത്തിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

പ്രധാനമന്ത്രിയായ ശേഷം നാലാം തവണയാണ് നരേന്ദ്ര മോഡി ഉസ്ബക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് മിര്‍സിയോയേവുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. വ്യാപാരം, നിക്ഷേപം, ഡിജിറ്റല്‍ ബന്ധം, പ്രതിരോധം, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും.

ഉസ്ബെക്കിസ്ഥാനിലെ ഔദ്യോഗിക സന്ദര്‍ശനത്തിന് ശേഷം കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിലും മോഡി പങ്കെടുക്കും.

നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ നരേന്ദ്ര മോഡിക്കൊപ്പം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും പങ്കെടുക്കും. ലോക നേതാക്കളുമായുള്ള മോഡിയുടെ കൂടിക്കാഴ്ച നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാകും.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിരതയും സമാധാനവും നിലനിര്‍ത്താനുള്ള ശ്രമം ഷീ ജിന്‍ പിങുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വ്യാപാര, സാമ്പത്തിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കലായിരിക്കും പുട്ടിനുമായുള്ള ചര്‍ച്ചയിലെ പ്രധാന അജന്‍ഡ.

വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി മോസ്‌കോയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബെയ്ജിങിലെത്തി ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ സെങ്, വിദേശകാര്യ മന്ത്രി വാങ് യീ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഉച്ചകോടിക്ക് എത്തുന്നുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മോഡി-ഷെരീഫ് കൂടിക്കാഴ്ചയുണ്ടാകുമോയെന്നത് പ്രധാനമാണ്. അടുത്ത വര്‍ഷത്തെ ഉച്ചകോടി പാകിസ്ഥാനിലാണ്. പങ്കെടുക്കണമോയെന്ന് ഉചിത സമയത്ത് തീരുമാനിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. സെപ്തംബര്‍ 12, 13 തിയതികളിലായി ഡല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും പുടിനും ഷീ ജിന്‍ പിങും എത്തിയേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.