വത്തിക്കാൻ സിറ്റി: ചരിത്രവും അവിശ്വസനീയമായ അത്ഭുതങ്ങളും കൊണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികളെ വിസ്മയിപ്പിക്കുന്ന മരിയൻ ചിത്രങ്ങളുടെ കഥകൾ വീണ്ടും ശ്രദ്ധനേടുന്നു. തെക്കേ അമേരിക്കൻ രാജ്യങ്ങളായ കൊളംബിയയിലെയും വെനസ്വലയിലെയും പരിശുദ്ധ മാതാവിന്റെ രണ്ട് ചരിത്രപ്രസിദ്ധമായ ചിത്രങ്ങൾക്ക് പിന്നിലെ അത്ഭുത സംഭവങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കൊളംബിയയുടെയും വെനസ്വലയിലെ സൂലിയ സംസ്ഥാനത്തിന്റെയും സംരക്ഷകയായ 'അവർ ലേഡി ഓഫ് ചെക്കുൻകുര' മാതാവിന്റെ ചിത്രത്തിന് പിന്നിൽ അത്ഭുതകരമായ ചരിത്രമാണുള്ളത്. 1562 ൽ അല്ലാസോ ഡി നാർവോസ് എന്ന സ്പാനിഷ് ചിത്രകാരനാണ് കോട്ടൻ തുണിയിൽ ഈ ചിത്രം വരച്ചത്. ജപമാലരാജ്ഞിയായ മറിയത്തെയും ഉണ്ണീശോയെയും ഇരുവശങ്ങളിലുമായി വിശുദ്ധ അന്തോണീസിനെയും വിശുദ്ധ അന്ത്രയോസ് അപ്പസ്തോലനെയും അദേഹം ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ കാലപ്പഴക്കം കൊണ്ട് നിറം മങ്ങി കീറിപ്പറഞ്ഞു ഉപേക്ഷിക്കപ്പെട്ട നിലയിലായ ഈ ചിത്രം 1586 ഡിസംബർ 26 ന് ഒരു ചാപ്പലിൽ സ്ഥാപിക്കുകയുണ്ടായി. പെട്ടെന്നൊരു ദിവസം ചിത്രത്തിലെ മങ്ങലുകളും കീറലുകളും അത്ഭുതകരമായി താനേ അപ്രത്യക്ഷമാവുകയും, നിറങ്ങൾ വീണ്ടും തെളിഞ്ഞുവരുകയും ചെയ്തു. 1910-ൽ പിയൂസ് പത്താമൻ മാർപാപ്പ ഈ ചിത്രത്തിന് കിരീടം അണിയിച്ചു. നിലവിൽ കൊളംബിയയിലെ ചിക്കൻകുര ബെസിലിക്കയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും 2017 ൽ ഫ്രാൻസിസ് മാർപാപ്പയും ഈ പ്രശസ്തമായ ബെസിലിക്ക സന്ദർശിച്ചിട്ടുണ്ട്.
വെനസ്വലയിൽ മാതാവ് 'ലാ ചിനീറ്റ' എന്ന സ്നേഹപേരിലാണ് അറിയപ്പെടുന്നത്. 1709 നവംബറിൽ മാരകൈംബോ തടാകക്കരയിൽ വസ്ത്രം അലക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീക്ക് വെള്ളത്തിൽ ഒഴുകിനടന്ന ചെറിയൊരു മരപ്പലക ലഭിച്ചു. ആ സ്ത്രീ പലക വീട്ടിലേക്ക് കൊണ്ടുപോവുകയും പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ ആ മരപ്പലകയിൽ മാതാവിന്റെയും ഉണ്ണീശോയുടെയും രൂപം അത്ഭുതകരമായി തെളിഞ്ഞുവരികയും ചെയ്യുകയായിരുന്നു. നിലവിൽ വെനസ്വലയിലെ മാരകൈംബോ ബെസിലിക്കയിൽ 18 ക്യാരറ്റ് സ്വർണത്തിൽ അലങ്കരിച്ചാണ് ഈ വിശുദ്ധ രൂപം സൂക്ഷിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.