തിരുവനന്തപുരം: രാജ്യത്ത് വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയത്തെ (പീക്ക് അവര്‍) രാജ്യത്തെ ആകെ ആവശ്യം 2.67 ലക്ഷം മെഗാവാട്ടായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 2.32 ലക്ഷം മെഗാവാട്ടും ഈ വര്‍ഷം ഏപ്രിലില്‍ 2.56 ലക്ഷം മെഗാവാട്ടുമായിരുന്ന ഡിമാന്‍ഡാണ് നിലവില്‍ സര്‍വകാല റെക്കോഡിലെത്തി നില്‍ക്കുന്നത്.
ഏറ്റവും വലിയ ക്ഷാമം നേരിടുന്നത് തമിഴ്നാടും കേരളവും
രാജ്യത്തിന്റെ വൈദ്യുതി ഗ്രിഡ് നിയന്ത്രിക്കുന്ന ഗ്രിഡ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം പ്രതിസന്ധിയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. തമിഴ്നാടാണ് ഏറ്റവും വലിയ വൈദ്യുതി ക്ഷാമം നേരിടുന്നത് (912 മെഗാവാട്ട്). കേരളത്തില്‍ 639 മെഗാവാട്ടിന്റെയും മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാനില്‍ 313 മെഗാവാട്ടിന്റെയും കുറവുണ്ട്. ഗ്രിഡ് ഇന്ത്യ തിരിച്ചിട്ടുള്ള അഞ്ച് മേഖലകളില്‍ കിഴക്കന്‍ മേഖല ഒഴികെ ബാക്കി നാല് മേഖലകളും നിലവില്‍ കനത്ത വൈദ്യുതി പ്രതിസന്ധിയിലാണ്.
കേരളത്തില്‍ ഉപയോഗം കുതിച്ചുയരുന്നു
സംസ്ഥാനത്ത് രാത്രികാലങ്ങളിലാണ് പീക്ക് ഡിമാന്‍ഡ് ഉയരുന്നത്. വ്യാഴാഴ്ച കേരളത്തിലെ പീക്ക് ഡിമാന്‍ഡ് 5045 മെഗാവാട്ടായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 4443 മെഗാവാട്ട് മാത്രമായിരുന്നു. വെള്ളിയാഴ്ചത്തെ പ്രതിദിന ഉപയോഗം 9.63 കോടി യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 8.94 കോടി യൂണിറ്റായിരുന്നു ഉപയോഗിച്ചത്.
ഒക്ടോബറോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും
വ്യവസായശാലകള്‍ ധാരാളമുള്ള ഉത്തരേന്ത്യയില്‍ പകല്‍ സമയത്താണ് കൂടുതല്‍ ഉപയോഗം നടക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ വരുന്ന നവരാത്രി, ദീപാവലി ആഘോഷങ്ങളോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗം വീണ്ടും കുതിച്ചുയരും. ഇതോടെ പുറത്ത് നിന്നും കരാറുകളിലൂടെയും മറ്റും ആവശ്യത്തിന് വൈദ്യുതി വാങ്ങാന്‍ കേരളത്തിന് കഴിയാതെ വരും. ഇത് വരും ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ക്ക് വഴിവെച്ചേക്കാം.
തീരുമാനമെടുക്കാന്‍ ആളില്ല; ബോര്‍ഡില്‍ ഗുരുതര വീഴ്ച
സംസ്ഥാനം ഇത്രയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും വൈദ്യുത ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണപരമായ വീഴ്ചകളാണ് ഉണ്ടാകുന്നത്. പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തില്‍ അടിയന്തര തീരുമാനമെടുക്കേണ്ട കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിലെ എക്സിക്യുട്ടീവ് എന്‍ജിനിയറുടെ തസ്തിക കഴിഞ്ഞ രണ്ട് മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് വൈദ്യുതി എത്തിക്കുന്നതിനും മാനേജ് ചെയ്യുന്നതിനും നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥനില്ലാത്തത് പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.