സാന്‍ ഫ്രാന്‍സിസ്‌കോ: സാങ്കേതിക ലോകത്തെ അമ്പരപ്പിച്ച് അതിവേഗം മുന്നേറുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരാശിയുടെ നാശത്തിന് തന്നെ വഴിവെച്ചേക്കാമെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി പ്രമുഖ സുരക്ഷാ വിദഗ്ധര്‍. നിര്‍മിതബുദ്ധിയെ സര്‍ക്കാരുകളും എഐ ലാബുകളും ചേര്‍ന്ന് ഉടനടി നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍, വരും വര്‍ഷങ്ങളില്‍ മനുഷ്യവംശം ഒരു വംശനാശത്തെ അഭിമുഖീകരിക്കാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
നിയന്ത്രണങ്ങള്‍ മറികടന്ന് സ്മാര്‍ട്ട് ഏജന്റുകള്‍
സാങ്കേതിക വിദ്യ കൈവിട്ടുപോകുന്നു എന്നതിന്റെ വ്യക്തമായ സൂചനകള്‍ ഇതിനോടകം തന്നെ കണ്ട് തുടങ്ങിയിട്ടുണ്ട്. ഓപ്പണ്‍ എഐയുടെ ഒരു പരീക്ഷണ മോഡല്‍ യു.എസ് കമ്പനിയായ ഹഗിങ് ഫേസിന്റെ സിസ്റ്റത്തിലേക്ക് നിയന്ത്രണംവിട്ട് കടന്നുകയറിയത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് പത്തോളം വെബ്‌സൈറ്റുകള്‍ വഴി എഐ ഏജന്റുകള്‍ അനുമതിയില്ലാതെ സന്ദേശങ്ങള്‍ കൈമാറിയതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മിത്തോസ്, ആസ്ട്ര തുടങ്ങിയ പുതിയ മോഡലുകളുടെ വരവോടെ സ്ഥിതി കൂടുതല്‍ അപകടകരമായ അവസ്ഥയിലെത്തിനില്‍ക്കുകയാണ്.
ഭൂരിഭാഗം മനുഷ്യരുടെയും ജീവന് ഭീഷണി
കൃത്യമായ സുരക്ഷാ മുന്‍കരുതലുകളോടെയല്ല എഐ സൂപ്പര്‍ഇന്റലിജന്‍സ് വികസിപ്പിക്കുന്നതെങ്കില്‍, ഇതിന്റെ നിയന്ത്രണം പൂര്‍ണമായും നമുക്ക് നഷ്ടപ്പെടുമെന്ന് മുന്‍ അമേരിക്കന്‍ ഭരണകൂട ഉപദേഷ്ടാവും ഓപ്പണ്‍ എഐ ബോര്‍ഡ് അംഗവുമായ പോള്‍ ക്രിസ്റ്റ്യാനോ മുന്നറിയിപ്പ് നല്‍കുന്നു. സാങ്കേതിക വിദ്യയ്ക്ക് മേലുള്ള അധികാരങ്ങള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടാല്‍ അത് മഹാവിപത്തിലേക്ക് നയിക്കും. ഇതിന്റെ ഫലമായി ഭൂരിഭാഗം മനുഷ്യരും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. നിലവിലെ യാഥാര്‍ത്ഥ്യം എന്തെന്നാല്‍ ഓപ്പണ്‍ എഐ ഉള്‍പ്പെടെയുള്ള മുന്‍നിര സ്ഥാപനങ്ങളൊന്നും ഈ മഹാവിപത്ത് ഒഴിവാക്കാനുള്ള തക്കതായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ മുന്നിലല്ല എന്നതും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
വേണം നിയമനിര്‍മാണം
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ രാജ്യാന്തര തലത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഓപ്പണ്‍ എഐ സുരക്ഷാ ഗവേഷകനായ മാര്‍ക്കസ് വില്യംസ് ആഹ്വാനം ചെയ്തു. മനുഷ്യന്റെ വംശനാശം ഒഴിവാക്കാന്‍ എഐ വികസനത്തിന്റെ വേഗത കുറയ്ക്കുന്നതിനായി പ്രമുഖ എഐ ലാബുകള്‍ തമ്മില്‍ ധാരണയിലെത്തുകയോ, അല്ലെങ്കില്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കര്‍ശന നിയമനിര്‍മാണം കൊണ്ടുവരികയോ ചെയ്യണമെന്നാണ് അദേഹത്തിന്റെ നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.